മുൻ എം.എൽ.എ ജഹാംഗീർ ഖാനെ ചെരിപ്പിടാതെ തെരുവിലൂടെ നടത്തിച്ച് മാപ്പ് പറയിപ്പിച്ചു; ബംഗാളിൽ കോടതി ഉത്തരവ് ലംഘിച്ച് പൊലീസിന്റെ പരസ്യ വിചാരണ
text_fieldsകൊൽക്കത്ത: കൊലപാതകവും പണം തട്ടിയെടുക്കലും ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജഹാംഗീർ ഖാനെ പൊലീസ് ചെരിപ്പിടാതെ തെരുവിലൂടെ നടത്തിച്ച സംഭവം പശ്ചിമ ബംഗാളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പാനിടാങ്കിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.
തുടർന്ന് ഡയമണ്ട് ഹാർബർ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട ഇയാളെ, തെളിവെടുപ്പിന്റെ ഭാഗമായാണ് ഫാൽറ്റ, സഹാറർഹട്ട് എന്നീ പ്രദേശങ്ങളിലെ തെരുവുകളിലൂടെ പൊലീസ് പരസ്യമായി നടത്തിച്ചത്. വെള്ള ടി-ഷർട്ടും ബർമുഡയും ധരിച്ച്, കനത്ത സുരക്ഷയിൽ ചെരിപ്പില്ലാതെയാണ് ജഹാംഗീർ ഖാനെ പോലീസ് കൊണ്ടുപോയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് മുൻ എം.എൽ.എയെക്കൊണ്ട് പരസ്യമായി ഏത്തമിടുവിച്ചതായും, പ്രദേശത്തെ ഹിന്ദു സമൂഹത്തോട് നിർബന്ധിപ്പിച്ച് മാപ്പ് പറയിപ്പിച്ചതായും ദൃശ്യങ്ങൾ പങ്കുവെച്ച് പലരും ആരോപിക്കുന്നു.
കുറ്റാരോപിതരായ വ്യക്തികളെ തെരുവിലൂടെ പരസ്യമായി നടത്തിച്ച് അപമാനിക്കുന്ന പൊലീസ് ശൈലിക്കെതിരെ കൊൽക്കത്ത ഹൈക്കോടതി അടുത്തിടെ കർശന താക്കീത് നൽകിയിരുന്നു. കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് മുൻ തൃണമൂൽ നേതാവിനെതിരെ പൊലീസ് സമാനമായ രീതിയിൽ പരസ്യ വിചാരണ നടത്തിയത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങൾ ഉൾപ്പെടെ ഏഴോളം ഗുരുതര കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നിയമപരമായ അന്വേഷണം വേണമെന്നിരിക്കെ, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികൾ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന രീതിയിൽ മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ നിന്നും വലിയ വിമർശനം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

