'അധികാരത്തിന് വേണ്ടിയല്ല ഹിന്ദുത്വത്തിന് വേണ്ടിയാണ് ബി.ജെ.പി ഞങ്ങളെ പിന്തുണച്ചത്'; ഏക്നാഥ് ഷിൻഡെ
text_fieldsഏക്നാഥ് ഷിൻഡെ
മുംബൈ: ഉദ്ധവ് താക്കറെക്കെതിരായ രാഷ്ട്രീയ യുദ്ധത്തിൽ അധികാരത്തിന് വേണ്ടിയല്ല ബി.ജെ.പി ശിവസേന വിമതർക്ക് പിന്തുണ നൽകിയതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഹിന്ദുത്വത്തിനും അതിന്‍റെ പ്രത്യയശാസ്ത്രത്തിനും വേണ്ടിയാണ് ഈ പോരാട്ടത്തിൽ ബി.ജെ.പി തങ്ങളുടെ കൂടെ നിന്നതെന്ന് അദ്ദേഹം പറഞ്ഞു.
മഹാ വികാസ് അഘാഡി സർക്കാറിന്‍റെ സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പിയും കാരണം ശിവസേന എം.എൽ.എമാർക്ക് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നെന്ന് ഷിൻഡെ പറഞ്ഞു.
അധികാരം പിടിച്ചെടുക്കാൻ എന്തും ചെയ്യുന്നവരാണ് ബി.ജെ.പി എന്ന ധാരണ പൊതുസമൂഹത്തിൽ എല്ലാവർക്കുമുണ്ട്. എന്നാൽ ഹിന്ദുത്വയും വികസനവുമാണ് ബി.ജെ.പിയുടെ നിലപാടെന്ന് അവർ ജനങ്ങൾക്ക് കാണിച്ച് കൊടുത്തു. ബി.ജെ.പി പക്ഷത്ത് കൂടുതൽ എം.എൽ.എമാർ ഉണ്ടായിരുന്നിട്ടും അവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞങ്ങൾക്ക് പിന്തുണ നൽകി. വികസനത്തിലൂടെ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായും ഷിൻഡെ കൂട്ടിച്ചേർത്തു.
വികസന പ്രവർത്തനങ്ങളിൽ തന്റെയും കേന്ദ്രത്തിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ഇതൊരു വലിയ കാര്യമാണ്. കേന്ദ്രം ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങൾ ബി.ജെ.പിയുമായി സഖ്യത്തിലാണെന്നും ഷിൻഡെ പറഞ്ഞു.
170 എം.എൽ.എമാർ ഇപ്പോൾ സഖ്യത്തിനൊപ്പമുണ്ടെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 200ലധികം സീറ്റുകൾ നേടി സഖ്യം വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.