പ്രതിഷേധക്കാരെ... നിങ്ങൾ ഒറ്റക്കല്ല: സ്വിഗ്ഗി-സൊമാറ്റോ വഴി ജന്തർ മന്തറിലെ സമരക്കാർക്ക് ഭക്ഷണം; ഓർഡറുകളെത്തിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്
text_fieldsന്യൂഡൽഹി: പരീക്ഷ ക്രമക്കേടിലും നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾക്കുള്ള ഭക്ഷണം സ്വിഗ്ഗി, സൊമാറ്റോ വഴി ഓർഡറുകളെത്തിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെളിപ്പെടുത്തി ഡെലിവറി ജീവനക്കാർ. കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളുമാണ് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നത്. നിരവധി രാഷ്ട്രീയ, സാമൂഹിക, സിനിമ മേഖലയിലെ പ്രവർത്തകർ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, കൗതുകം ഉണർത്തുന്ന കാര്യം ഇതല്ല. സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത, എന്നാൽ സമരക്കാരുടെ മുഖം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിരവധി പേരാണ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തുന്നത്. ഇവർ സമരക്കാർക്കായി ഓൺലൈൻ വഴി ഭക്ഷണം വരുത്തി നൽകുകയാണ്. കനത്ത മഴയെപ്പോലും വകവെക്കാതെ ഡൽഹിയിലെ സമരപ്പന്തലിൽ എത്തുന്ന ഡെലിവറി പങ്കാളികളുടെ ദൃശ്യങ്ങൾ എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തരംഗമായിക്കഴിഞ്ഞു.
മഴക്കോട്ടിട്ടും ഹെൽമെറ്റും ധരിച്ച് എത്തിയ സൊമാറ്റോ ഡെലിവറി പങ്കാളി ജന്തർ മന്തറിലെത്തി ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളുടെ മനംകവർന്നു. മുംബൈ സ്വദേശിയായ ഒരാളാണ് ഓൺലൈൻ വഴി പണമടച്ച് ജന്തർ മന്തറിലെ പ്രതിഷേധക്കാർക്ക് കഴിക്കാനായി ഭക്ഷണം അയച്ചതെന്ന് ഡെലിവറി ഏജന്റ് വ്യക്തമാക്കുന്നു. സമരസ്ഥലത്ത് ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങിയ പ്രവർത്തകർ ഭക്ഷണം ഓർഡർ ചെയ്ത വ്യക്തിക്കും കനത്ത മഴയത്തും ഭക്ഷണം എത്തിച്ചുനൽകിയ ഡെലിവറി ജീവനക്കാരനും നന്ദി അറിയിച്ചു.
അഭിജീത് ദിപ്കെ രൂപീകരിച്ച 'കോക്ക്‌റോച്ച് ജനതാ പാർട്ടി' (സി.ജെ.പി.) എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നത്. നീറ്റ്-യു.ജി. 2026 പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് സി.ജെ.പി. ആഹ്വാനം ചെയ്തിരുന്നു. ജൂൺ 28 മുതൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഞ്ചിനീയറുമായ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെ ഈ ക്യാമ്പയിൻ കൂടുതൽ ശക്തിപ്രാപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ, ജൂലൈ 18ന് പുലർച്ചെ ഡൽഹി പൊലീസ് സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

