നൂറ്റാണ്ട് കണ്ട പ്രളയത്തിന് ഒരാണ്ട്; തമിഴകത്ത് മലയാളിയുടെ സാന്ത്വനം പെയ്യുന്നു
text_fieldsചെന്നൈ: നൂറ്റാണ്ടിലെ മഴയും പ്രളയവും തമിഴകത്തെ കടലാക്കി മാറ്റിയതിന്‍െറ ഓര്‍മകള്‍ക്ക് ഒരാണ്ട് തികയുമ്പോഴും മലയാളി കൂട്ടായ്മകളുടെ സാന്ത്വന സ്പര്‍ശം. പ്രളയം കൊടുംനാശം വിതച്ച ചെന്നൈയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമമായ ഹരിഛന്ദ്രപുരം മലയാളിയുടെ കരുതലിന് സാക്ഷിയാണ്.
ആര്‍ക്കോണം റെയില്‍വേ സ്റ്റേഷന് കിലോമീറ്ററുകള്‍ അകലെയുള്ള ഹരിഛന്ദ്രപുരത്തിന് കേരളവുമായി അഭേദ്യമായ ബന്ധമുണ്ട്. ചാണ പിടിക്കുന്നവരുടെ (കത്തി രാകുന്നവര്‍) ഗ്രാമമാണിത്. കത്തി രാകുന്ന മെഷിനും തോളില്‍ തൂക്കി ഇവരെ കാണാത്ത കേരള ഗ്രാമങ്ങളില്ല. യാത്രകളില്‍ കടത്തിണ്ണകളിലും വഴിയോര വിശ്രമ കേന്ദ്രങ്ങളിലും അന്തിയുറങ്ങി വീടുകളില്‍നിന്നും ചെറുകിട ഹോട്ടലുകളില്‍നിന്നും ഭക്ഷണം കഴിച്ചായിരിക്കും ജീവിതമെന്ന് ഗ്രാമവാസിയായ ചാന്ത് ബാഷ പറയുന്നു. കേരളത്തില്‍ പോയി തിരിച്ചുവന്ന കഴിഞ്ഞ ഡിസംബറില്‍ പ്രളയം മൂലം താമസിച്ചിരുന്ന മണ്‍വീട് നിലം പൊത്തിയതാണ് കണ്ടത്.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുമ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഗ്രാമം ദത്തെടുക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ആദ്യപടി. പാര്‍പ്പിടം, കുടിവെള്ളം, പരിസര ശുചിത്വം, വിദ്യാഭ്യാസം, സ്വയം സഹായ സംരംഭങ്ങള്‍ എന്നിവ ഘട്ടംഘട്ടമായി പദ്ധതിയിലുണ്ടെന്ന് ഒരുമ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, പ്രോജക്ട് ഇന്‍ ചാര്‍ജ് എം.സി. ഷാഹുല്‍ ഹമീദ് എന്നിവര്‍ പറഞ്ഞു. കോഴിക്കോട് പീപ്ള്‍സ് ഫൗണ്ടേഷന്‍െറ സാമ്പത്തിക സഹായത്തോടെ കോണ്‍ക്രീറ്റ് വീടുകള്‍ ഒരുക്കുകയാണ് ആദ്യ ലക്ഷ്യം. അഞ്ച് വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. വീടുകള്‍ക്ക് സ്വന്തമായി ടോയ്ലറ്റ് സൗകര്യമില്ലാത്ത ഗ്രാമത്തില്‍ പുനരധിവാസ വീടുകള്‍ക്കൊപ്പമുള്ള ടോയ്ലറ്റുകള്‍ ഗ്രാമീണര്‍ക്ക് അദ്ഭുതമാണ്.
ഒരു വീടിന് രണ്ടുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ശുദ്ധജല കുടിവെള്ള പദ്ധതിക്കായി ടാങ്ക് നിര്‍മാണവും നടക്കുന്നു. ക്ളാസുകളില്‍ എത്താത്ത കുട്ടികളെ കണ്ടത്തെി സമീപ സ്കൂളില്‍ എത്തിക്കുന്നതിനൊപ്പം സര്‍ക്കാര്‍ വിദ്യാലയത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സഹായം നല്‍കുന്നുണ്ട്. ഗ്രാമത്തിലെ ഏക ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുടെ സഹായത്തോടെ മറ്റ് കുട്ടികള്‍ക്ക് ട്യൂഷന്‍ സൗകര്യവും ഒരുക്കി.
ഒറ്റക്കും ഒരുമിച്ചും തമിഴ്നാടിന്‍െറ വിവിധ പ്രദേശങ്ങളില്‍ ഇത്തരം നിരവധി സഹായങ്ങളാണ് എത്തുന്നത്. സമുദായ സംഘടനകളും മാധ്യമ സ്ഥാപനങ്ങളും ഇതിന്‍െറ ഭാഗമായിട്ടുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതോളം മലയാളി സംഘടനകള്‍ ചേര്‍ന്ന് ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് മലയാളീസ് ഫോര്‍ ചെന്നൈ ഫ്ളഡ് റിലീഫ് (ജാക്ക്) രൂപവത്കരിച്ചിരുന്നു. തമിഴകത്തിന്‍െറ വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് മുമ്പ് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ എ.വി. അനൂപ് പറഞ്ഞു.
ദുരന്തം വിതച്ച ഡിസംബര്‍
ചെന്നൈ: കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടാം വാരം തുടങ്ങി ഡിസംബര്‍ അവസാനംവരെ നീണ്ടുനിന്ന മണ്‍സൂണ്‍ കാലം തമിഴ്നാടിനെ ദുരന്ത ഭൂമിയാക്കി മാറ്റി. സമീപ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നാശനഷ്ടമുണ്ടായി. നൂറുകണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ദശലക്ഷക്കണക്കിന് കോടികളുടെ നഷ്ടത്തിനും ഇരയായ സംസ്ഥാനം അടുത്ത മണ്‍സൂണ്‍ അടുത്തിട്ടും കരകയറി വരുന്നതേയുള്ളൂ. 2015 ഡിസംബര്‍ ഒന്നിന് ചെന്നൈയില്‍ പെയ്തത് നൂറ്റാണ്ടിലെ വലിയ മഴയാണ്.
119. 73 സെന്‍റീമീറ്റര്‍ മഴയാണ് അന്ന് 24 മണിക്കൂറില്‍ ലഭിച്ചത്. നഗരത്തിലൂടെ ഒഴുകുന്ന കൂവം, അഡയാര്‍ നദികളും കനാലുകളും തടാകങ്ങളും മാലിന്യം വഹിച്ചൊഴുകുന്ന വന്‍ ഓടകളും കരകവിഞ്ഞു. നഗരം വെള്ളത്തിലായി. വിമാന, ട്രെയിന്‍ , റോഡ് ഗതാഗതം താറുമാറായി. ഉദ്യോഗസ്ഥവീഴ്ചയില്‍ ചെമ്പരമ്പാക്കം തടാകം തുറന്നുവിടാന്‍ വൈകിയത് ദുരന്തം വര്‍ധിപ്പിച്ചു.
നൂറുകണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ആശുപത്രികളും വെള്ളത്തിലായി. മിയോട്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ശ്വാസംമുട്ടി 18 പേര്‍ മരിച്ചു. ഒൗദ്യോഗിക കണക്കില്‍ 470 പേര്‍ മരിച്ചു. 30.42 ലക്ഷം കുടുംബങ്ങളുടെ വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ നശിച്ചു.
വ്യവസായ മേഖലക്ക് 15,000 കോടിയുടെ നഷ്ടം. സംസ്ഥാനത്തിന് 25,912. 45 കോടിയുടെ സഹായം കേന്ദ്രം അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.