ന്യൂഡൽഹി: കോവിഡ് രോഗികൾക്ക് ഏർപ്പെടുത്തുന്ന ആംബുലൻസ് സർവിസുകൾക്ക് നിശ്ചിത ഫീസ് നിർണയിക്കണമെന്ന് സുപ്രീംകോടതി. ആംബുലൻസ് സേവനത്തിന് അമിത ഫീസ് ഈടാക്കുന്നുെവന്ന വ്യാപക പരാതിയെ തുടർന്നാണ് നിർദേശം.
രോഗികളിൽനിന്ന് അമിത ഫീസ് ഈടാക്കുന്നതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാറുകൾ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി എല്ലാ ജില്ലകളിലും ആംബുലൻസ് സംവിധാനം ഏർപ്പെടുത്തണം.
നേരത്തേ, കോവിഡ് പരിശോധനക്ക് അമിത തുക ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി ഇടപ്പെട്ടിരുന്നു. തുടർന്ന് കോവിഡ് പരിശോധനയുടെ ഫീസ് ഏകീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സക്ക് ഈടാക്കുന്ന അമിത ഫീസിനും സുപ്രീംകോടതി കടിഞ്ഞാണിട്ടിരുന്നു.