താജ്മഹലിൽ ട്രംപ് എത്തുമ്പോൾ സുരക്ഷയൊരുക്കുക കുരങ്ങന്മാരോ ?
text_fieldsന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എത്തുമ്പോൾ കനത്ത സുരക്ഷയാണ് അദ്ദേഹത്തിനാ യി ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ നേതാവ് എത്തുമ്പോൾ ചെറിയൊരു ക്രമസമാധാന പ്രശ്നം പോലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് അധികൃതർ.
ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹൽ സന്ദർശിക്കാൻ ട്രംപ് എത്തുമ്പോൾ സുരക്ഷാ സംഘത്തിൽ പ്രത്യേക പരിശീലനം ലഭിച്ച അഞ്ച് കുരങ്ങൻമാരും ഉണ്ടാകുമെന്നാണ് പുതിയ വിവരം. നീളൻവാലൻ ലാംഗ്വർ ഇനത്തിൽപെട്ട കുരങ്ങുകളെയാണ് സുരക്ഷക്ക് നിയോഗിക്കുക.
താജ്മഹലിന്‍റെ പരിസരത്ത് വാനരശല്യം ഏറെയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കുരങ്ങൻമാർ ചിലപ്പോഴൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരമൊരു 'ക്രമസമാധാന പ്രശ്നം' മുന്നിൽകണ്ടാണ് സുരക്ഷാ സംഘത്തിൽ കുരങ്ങന്മാരെ ഉൾപ്പെടുത്തിയത്.
പ്രശ്നക്കാരായ കുരങ്ങന്മാരെ ഓടിച്ചുവിടുകയാണ് പരിശീലനം ലഭിച്ച ലാംഗ്വർ കുരങ്ങന്മാരുടെ ചുമതല. ഫെബ്രുവരി 24നാണ് ട്രംപ് താജ്മഹൽ സന്ദർശിക്കുന്നത്.
അമേരിക്കൻ സീക്രട്ട് സർവിസിനെ കൂടാതെ 10 കമ്പനി പാരാമിലിട്ടറി സംഘം, 10 കമ്പനി പി.എ.സി, എൻ.എസ്.ജി കമാൻഡോകൾ എന്നിവരാണ് ട്രംപിന്‍റെ സുരക്ഷ നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.