ആദ്യം പൗരത്വം; അത് കഴിഞ്ഞുമതി വോട്ടർ പട്ടികയിൽ പേര് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ വോട്ടർ പട്ടികയിൽ ഇടം കിട്ടണമെന്നില്ലെന്നും അവർ ആദ്യം പൗരത്വം ഉറപ്പാക്കണമെന്നും സുപ്രീംകോടതി.
പൗരത്വത്തിന്‍റെ കാര്യത്തിൽ തീരുമാനം വൈകുന്നതിനാൽ, ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരെ വോട്ടർ പട്ടികയിൽ താൽക്കാലികമായി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിതര സംഘടന നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിരടങ്ങിയ ബെഞ്ച് നിരീക്ഷണം നടത്തിയത്.
അപേക്ഷ സമർപ്പിച്ച് ഏറെ നാളായിട്ടും പൗരത്വം അനുവദിക്കുന്ന കാര്യത്തിൽ മേൽനടപടിയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും, എസ്.ഐ.ആറിൽ അവർ ഉൾപ്പെടാതെ പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും, അപേക്ഷ സമർപ്പിച്ച തീയതിമുതൽ പൗരത്വ അവകാശങ്ങൾ കിട്ടേണ്ടതാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, പൗരത്വ അപേക്ഷയിൽ ബന്ധപ്പെട്ട അധികൃതർ അന്തിമ തീരുമാനം എടുക്കുന്നതുവരെ വോട്ടവകാശം നൽകാൻ എങ്ങനെ കഴിയുമെന്ന് കോടതി ചോദിച്ചു. ഭേദഗതി നിയമം പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശമാണ് തന്നത്. അപേക്ഷകൻ നിർദിഷ്‍ട ന്യൂനപക്ഷത്തിൽപെട്ട വ്യക്തിയാണോ, നിർദിഷ്‍ട രാജ്യത്തുനിന്നുള്ള വ്യക്തിയാണോ, ഇപ്പോൾ ഇന്ത്യയിലുള്ള വ്യക്തിയാണോ എന്നീ കാര്യങ്ങളിലൊക്കെ ബന്ധപ്പെട്ട അധികൃതർ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

