സ്‌കൂളിൽ അതിക്രമിച്ചു കയറി വിദ്യാർഥികളോട് സംസാരിച്ചെന്ന്; സി.ജെ.പി കൺവീനർ അഭിജീത് ദിപ്കെക്കെതിരെ കേസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജീത് ദിപ്കെക്കെതിരെയും മറ്റ് പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തു. ഔസ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലാത്തൂർ ജില്ലയിലെ ഔസക്ക് സമീപമുള്ള ജവാലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്‌കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനു ഖൈറാലിയുടെ (53) പരാതിയെ തുടർന്നാണ് ഈ നടപടി. സ്‌കൂളിൽ അതിക്രമിച്ചു കയറി വിദ്യാർഥികളോട് സംസാരിക്കുകയും സ്കൂളിന്റെ അവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത ഇവർ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചെന്നാണ് പ്രധാന ആരോപണം.
അഭിജീത് ദിപ്കെക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന വകുപ്പുകൾ
- ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നതിനായി പൊതുപ്രവർത്തകനെ ആക്രമിക്കുകയോ ക്രിമിനൽ ബലം പ്രയോഗിക്കുകയോ ചെയ്യൽ (BNS Sec 132).
- അതിക്രമിച്ചു കടക്കൽ - ഹൗസ് ട്രസ്പാസ് (BNS Sec 329(3)).
- ക്രിമിനൽ ഭീഷണിപ്പെടുത്തൽ (BNS Sec 351(2)).
- മാനനഷ്ടം വരുത്തൽ (BNS Sec 356(2)).
സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-നാണ് സി.ജെ.പി 'സ്‌കൂൾ തിക്ക് കരോ' എന്ന ക്യാമ്പയിൻ ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്.
എന്നാൽ സന്ദർശനത്തിനിടെ ഇവർ സ്‌കൂളിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നും മറ്റൊരു സ്കൂളിൽ നിന്നുള്ള കുട്ടികളെ കൊണ്ടുവന്ന് ക്ലാസിൽ ഇരുത്തിയെന്ന് തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. സന്ദർശനത്തിന്റെ വിഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഘം അധ്യാപകരെ സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. നിലവിൽ ഈ ക്യാമ്പയിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ സന്ദർശിച്ചു വരുന്ന ഇവർക്ക് പലയിടത്തുനിന്നും കനത്ത എതിർപ്പുകളാണ് നേരിടേണ്ടിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

