വരുന്നു, 10ന്റെയും 20ന്റെയും പ്ലാസ്റ്റിക് നോട്ടുകൾ; പേപ്പർ കറൻസികൾ പിൻവലിക്കില്ല
text_fieldsന്യൂഡൽഹി: കടലാസ് നോട്ടിന് പകരം പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ ഇറക്കാനുള്ള റിസർവ് ബാങ്ക് (ആർ.ബി.ഐ) നിർദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. പരീക്ഷണാടിസ്ഥാനത്തിൽ 10ന്റെയും 20ന്റെയും 100 കോടി വീതം എണ്ണം പോളിമർ നോട്ടുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. ആകെ 3000 കോടി മൂല്യമുള്ള പ്ലാസ്റ്റിക് നോട്ടുകളായിരിക്കും വിപണിയിൽ എത്തുന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കടലാസ് നോട്ടുകൾക്ക് പുറമേ പോളിമർ നോട്ടുകളും പുറത്തിറക്കാനാണ് ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുള്ളതെന്നും, കടലാസ് കറൻസിക്ക് പകരം പോളിമർ നോട്ടുകൾ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള ഒരു നിർദ്ദേശവുമില്ലെന്നും ധനകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി കൂട്ടിച്ചേർത്തു.
ജൂലൈ 17ന്, ആർ.ബി.ഐയുടെ നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡ് (ബി.ആർ.ബി.എൻ.എം.പി.എൽ) നോട്ടുകൾ അടിക്കാൻ 3.4 കോടി പോളിമർ ഷീറ്റുകൾക്കായി ആഗോള ടെൻഡർ ക്ഷണിച്ചിരുന്നു.കടലാസ് നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾ കൂടുതൽ കാലം ഈടുനിൽക്കും എന്നതാണ് റിസർവ് ബാങ്ക് ഇതിന് ന്യായമായി പറഞ്ഞത്. കൂടാതെ ഉയർന്ന പണവിനിമയം നടക്കുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് അനുയോജ്യമാണ് ഇത്തരം നോട്ടുകളെന്നും ആർ.ബി.ഐ പറയുന്നു.
പ്ലാസ്റ്റിക് നോട്ടുകൾ എത്തുന്നതിനനുസരിച്ച് കടലാസ് നോട്ടുകൾ നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കടലാസ് കറൻസികൾ പൂർണമായും പ്ലാസ്റ്റിക്കിലേക്ക് മാറ്റാനുള്ള ആലോചന ഇപ്പോഴില്ലെന്നും മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
ലോകത്ത് 1988ൽ ഓസ്‌ട്രേലിയ ആണ് ആദ്യം പോളിമർ കറൻസി ഉപയോഗിച്ചു തുടങ്ങിയത്. നിലവിൽ അറുപതോളം രാജ്യങ്ങൾ പ്ലാസ്റ്റിക് കറൻസി ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

