കനത്ത സുരക്ഷയിൽ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; അതിരാവിലെ നീണ്ട ക്യൂ
text_fieldsകൊൽക്കത്ത: രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ 142 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. രാവിലെ മുതൽ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട വരികൾ ദൃശ്യമാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് ഭവാനിപുരിലാണ്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. കൂടാതെ കോൺഗ്രസ്, സി.പി.എം, എസ്.യു.സി.ഐ തുടങ്ങിയ പാർട്ടികളും ഇവിടെ കരുത്തുറ്റ സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുണ്ട്.
കൊൽക്കത്ത, ഹൗറ, വടക്ക്-തെക്ക് 24 പർഗാനാസ്, നാദിയ, ഹൂഗ്ലി, പൂർവ ബർധമാൻ എന്നീ ജില്ലകളിലെ 142 സീറ്റുകളിൽ 2021-ൽ തൃണമൂൽ കോൺഗ്രസ് 123 സീറ്റുകൾ നേടി വൻ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ ഇത്തവണ ഈ കോട്ടകൾ തകർത്ത് അധികാരം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തെ തുടർന്ന് ലക്ഷക്കണക്കിന് വോട്ടുകൾ നീക്കം ചെയ്തത് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമാണ്. നോർത്ത് 24 പർഗാനയിൽ മാത്രം 12.6 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായി. മരിച്ചവരും സ്ഥലം മാറിപ്പോയവരുമാണ് ഇതിൽ ഭൂരിഭാഗവുമെങ്കിലും ഇത് വോട്ടിങിനെ എങ്ങനെ ബാധിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ ഉറ്റുനോക്കുന്നു.
ആദ്യഘട്ടത്തിൽ 93.19 ശതമാനം പോളിങ് രേഖപ്പെടുത്തിയ ബംഗാളിൽ, ഇതിനകം തന്നെ തങ്ങൾ 100 സീറ്റുകൾ കടന്നതായി മമത ബാനർജി അവകാശപ്പെട്ടു. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മേയ് നാലിനാണ് ബംഗാളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

