ഉന്നാവ്: ഇര നടത്തിയത് ഇരട്ടച്ചങ്കുള്ള പോരാട്ടം
text_fieldsലഖ്നോ: ഉന്നാവ് ബലാത്സംഗക്കേസിൽ ബി.ജെ.പി നേതാവും എം.എൽ.എയുമായ സെംഗാറിന് ആജീവനാന്തം ജയിൽ ശിക്ഷ ലഭിക്കുേമ്പാൾ, അവിടംവരെ പ്രതിയെ എത്തിക്കാൻ ഇര നടത്തിയത് ഇരട്ടച്ചങ്കുള്ള പോരാട്ടം.
ആരും തളർന്നുപോകുന്ന പ്രതിബന്ധങ്ങളെ മനക്കരുത്തുകൊണ്ട് തട്ടിമാറ്റിയാണ് വെറും സാധാരണക്കാരിയായ ഇര വൻകിടക്കാരനായ പ്രതിയെ അഴികൾക്കുള്ളിലാക്കിയത്. നിരന്തരം കൊടിയ പീഡനം ഏറ്റുവാങ്ങിയിട്ടും ഒരിഞ്ചുപോലും പിന്നോട്ടുമാറാതെ നിയമത്തിെൻറ വഴിയിലൂടെ സുധീരം അവൾ സഞ്ചരിച്ചു.
കേസിൽ പരാതി നൽകിയതിനു പിന്നാലെ സ്വന്തം പിതാവ് എം.എൽ.എയുടെ സഹോദരനാൽ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുകയായിരുന്നു. അമ്മാവനെ ഒരു ബന്ധവുമില്ലാത്ത കേസിൽപ്പെടുത്തി. അപ്രതീക്ഷിത അപകടവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
രാഷ്്ട്രീയ സമ്മർദത്തിന് വഴങ്ങി സ്വന്തം പാർട്ടി എം.എൽ.എക്കെതിരെ കേസെടുക്കാൻ സർക്കാർ അറച്ചുനിന്നപ്പോൾ പെൺകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ലഖ്നോവിലെ വസതിക്കുമുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രാജ്യം നടുങ്ങിയ ഈ സംഭവത്തിനുശേഷം അഞ്ചാംദിവസമാണ് സെംഗാർ അറസ്റ്റിലായത്. തുടർന്ന് ജയിലിലായി. ഉന്നാവ് ജില്ലയിലെ ബംഗർമാവ് നിയമസഭ മണ്ഡലത്തെയാണ് സെംഗാർ പ്രതിനിധാനം ചെയ്യുന്നത്. അറസ്റ്റിലായതിനെ തുടർന്ന് സെംഗാറിനെ ബി.ജെ.പി പുറത്താക്കി.
2017 ജൂണിൽ ബലാത്സംഗത്തിനിരയാക്കിയശേഷം സെംഗാറും കൂട്ടരും നിരന്തരം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ പലവിധത്തിൽ പീഡിപ്പിച്ചതിനും കേസുകൾ നൽകിയിരുന്നു. അതേസമയം, പെൺകുട്ടിയുടെ പിതാവിനും അമ്മാവനുമെതിരെ കൊലപാതകമടക്കം 28 കേസുകളുണ്ടെന്നാണ് പൊലീസ് ആരോപിച്ചത്.
പെൺകുട്ടിയുടെ പിതാവിനെ പൊലീസ്സ്റ്റേഷനിൽ പൊലീസുകാർ അല്ലാത്തവർ ക്രൂരമായി മർദിക്കുന്നതിെൻറ വിഡിയോ പുറത്തുവന്നിരുന്നു. ഇദ്ദേഹം കസ്റ്റഡിയിൽ കൊല്ലപ്പെട്ടശേഷം നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊടിയ മർദനമേറ്റെന്നാണ് വെളിപ്പെട്ടത്. ഇതേതുടർന്ന് ആറ് പൊലീസുകാർ സസ്പെൻഷനിലാവുകയും എം.എൽ.എയുടെ സഹോദരൻ അതുൽ സെംഗാറിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
അലഹബാദ് ഹൈകോടതി ഉത്തരവ് പ്രകാരമാണ് ബലാത്സംഗക്കേസ് സി.ബി.ഐക്ക് കൈമാറിയത്. സെംഗാർ അറസ്റ്റിലായതിനു പിന്നാലെ ഷാഷി സിങ് എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സെംഗാറിെൻറ വീട്ടിലെത്തിക്കാൻ ഇവർ കൂട്ടുനിന്നുവെന്നായിരുന്നു ആരോപണം. ഇവർ പിന്നീട് ജയിലിലായി. ഇപ്പോൾ കോടതി കുറ്റമുക്തയാക്കി.
പെൺകുട്ടിയുടെ പിതാവിനെ കേസിൽ കുടുക്കാൻ സെംഗാർ ശ്രമിച്ചതിനെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബലാത്സംഗത്തിനിരയാകുേമ്പാൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ കുടുംബാംഗങ്ങൾ വ്യാജ രേഖ സമർപ്പിച്ചെന്ന് ആരോപിച്ച, സെംഗാറിെൻറ ആളുകൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുപ്പിച്ചിരുന്നു.
ഈ വർഷം ജൂലൈയിൽ 19 വർഷം പഴക്കമുള്ള കൊലപാതകശ്രമ കേസിൽ പെൺകുട്ടിയുടെ അമ്മാവൻ 10 വർഷം തടവിനും ശിക്ഷിക്കപ്പെട്ടു.
അതേ മാസം കോടതിയിലേക്ക് പോകുന്ന വഴിയാണ് റായ്ബറേലിയിൽവെച്ച് പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് അവരുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.
ഇൗ സംഭവത്തിൽ സി.ബി.ഐ സെംഗാറിനെതിരെ വധക്കേസ് എടുത്തെങ്കിലും പിന്നീട് അതുേപക്ഷിച്ച് ഗൂഢാലോചനക്കേസ് മാത്രമാക്കി. കോടതിയിൽ സെംഗാറിന് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടത്.
പെൺകുട്ടി നടത്തിയത് നീതിക്കായി നിലവിലെ സംവിധാനത്തിനെതിരായ പോരാട്ടമാണെന്നും സി.ബി.ഐ ബോധിപ്പിച്ചിരുന്നു.
വധശിക്ഷ വേണമായിരുന്നു –കുടുംബം
ഉന്നാവ്: സെംഗാറിന് വധശിക്ഷ നൽകണമായിരുന്നുവെന്നും എങ്കിലേ തങ്ങൾക്ക് പൂർണ നീതി ലഭിക്കൂവെന്നും പെൺകുട്ടിയുടെ കുടുംബം. സ്വൈരമായി തുടർന്ന് ജീവിക്കാനും അതാവശ്യമായിരുന്നുവെന്നും ബലാത്സംഗ ഇരയുടെ സഹോദരി പറഞ്ഞു. സെംഗാറിെൻറ ശിക്ഷയോട് പ്രതികരിക്കുകയായിരുന്നു അവർ.
സെംഗാർ ജയിലിൽ കഴിയുേമ്പാൾ തങ്ങൾക്ക് പേടിതന്നെയാണ്. എന്നെങ്കിലും പുറത്തിറങ്ങിയാൽ അയാൾ തങ്ങളെ ഇല്ലാതാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ അമ്മയും അത് ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.