വരുന്നു, കൊറോണയെ പിടിക്കാൻ ഡിറ്റക്ടീവ് 'ഫെല്യൂദ'
text_fieldsന്യൂഡൽഹി: സിനിമകളിലും നോവലുകളിലുമായി ബംഗാളികളെ ഹരം പിടിപ്പിച്ച സ്വകാര്യ ഡിറ്റക്ടിവാണ് ഫെല്യൂദ. അന്തരിച്ച ഐതിഹാസിക ചലച്ചിത്രകാരൻ സത്യജിത് റായ് സൃഷ്ടിച്ച കഥാപാത്രം. പ്രൊദോഷ് ചന്ദ്ര മിത്തർ എന്നാണ് കഥാപാത്രത്തിെൻറ മുഴുവൻ പേര്. കാലേമറെക്കഴിഞ്ഞ് അവൻ പുനരവതരിക്കുന്നു, കോവിഡ്-19 മഹാമാരിക്ക് കാരണക്കാരനായ വൈറസിനെ കണ്ടെത്താൻ. ക്ലസ്റ്റേഡ് റെഗുലർലി ഇൻറർസ്പേസ്ഡ് ഷോർട് പാലിൻഡ്രോമിക് റിപ്പീറ്റ് ഫെല്യൂദ (സി.ആർ.ഐ.എസ്.പി.ആർ-ക്രിസ്പർ) എന്നാണ് പരിശോധനയുടെ മുഴുവൻ പേര്.
ഏതാനും നാളുകൾക്കകം രാജ്യത്ത് ഫെല്യൂദ ടെസ്റ്റിന് തുടക്കമാകും. കൃത്യത, ചെലവ് കുറവ്, അതിവേഗ ഫലം എന്നിവയാണ് പ്രധാന സവിശേഷതകൾ. ടെസ്റ്റിന് കഴിഞ്ഞ ദിവസം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. സ്രവം എടുത്ത് പേപ്പർ സ്ട്രിപ്പിെൻറ സഹായത്തോടെ പരിശോധിക്കുന്ന അതി ലളിതമായ രീതിയാണ് ഫെല്യൂദയുടേത്. ഗർഭധാരണ പരിശോധനക്ക് ഉപയോഗിക്കുന്ന മാതൃകയിലുള്ളതാണ് സ്ട്രിപ്. 500 രൂപയാണ് ഒരു ടെസ്റ്റിന് ചെലവ്. പരിശോധന കിറ്റുകൾ അധികം വൈകാതെ വിപണിയിലും ലഭിക്കും. ശാസ്ത്ര-വ്യവസായ ഗവേഷണ കൗൺസിലിലെ (സി.എസ്.ഐ.ആർ) ദേബജ്യോതി ചക്രവർത്തി, സൗവിക് മെയ്തി എന്നിവരുടെ നേതൃത്വത്തിലാണ് ഫെല്യൂദ വികസിപ്പിച്ചത്. ടാറ്റ ഗ്രൂപ്പിെൻറ സഹകരണത്തോടെയായിരുന്നു ഗവേഷണം. ഏറ്റവും കൃത്യതയാർന്ന കോവിഡ് ഫലം തരുന്ന ആർ.ടി-പി.സി.ആർ െടസ്റ്റിന് തുല്യമാണ് ഫെല്യൂദയും എന്നാണ് വിലയിരുത്തൽ.
സ്ട്രിപ്പിൽ രണ്ട് നീലവരയാണെങ്കിൽ പോസിറ്റിവ്. ഒരു നീല വരയാണെങ്കിൽ നെഗറ്റിവ് എന്നതാണ് ഫലം. നിലവിൽ റിയൽ ടൈം റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർ-ടി. പി.സി.ആർ), റാപിഡ് ആൻറിജൻ (ആർ.എ.ടി -റാറ്റ്) എന്നിവയും പരോക്ഷ രീതിയിൽ വൈറസിന് പകരം ശരീരത്തിലെ പ്രതിരോധ ഘടകം കണ്ടെത്തുന്ന ആൻറിബോഡി ടെസ്റ്റ് (സെറോളജിക്കൽ) എന്നിവയാണ് കോവിഡ് കണ്ടെത്താൻ നടത്തുന്ന പരിശോധനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.