എഫ്‍.സി.ആര്‍.എ ഭേദഗതി: സി.ബി.സി.ഐ കൂട്ടായ പോരാട്ടത്തിന്, കോർഗ്രൂപ്പ് രൂപീകരിച്ചു
text_fieldsന്യൂഡൽഹി: എഫ്‍.സി.ആർ.എ നിയമഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന ആവശ്യം ശക്തമാക്കി കാത്തലിക് ബിഷപ്പ് കോൺഫറൻസ്(സി.ബി.സി.ഐ). ബിൽ പാർലമെൻ്റിൽ പരിഗണനക്ക് എടുക്കുമ്പോൾ എം.പിമാർ സഭയിൽ ഉണ്ടാകണമെന്ന് സി.ബി.സി.ഐ ആവശ്യപ്പെട്ടു.
ബില്ലിനെ പ്രതിരോധിക്കാനായി മറ്റുന്യൂനപക്ഷ മതസംഘടനകളെ കൂടെ കൂട്ടിയുള്ള പോരാട്ടത്തിനാണ് സിബിസിഐ തയാറെടുക്കുന്നത്. ഇതിനായി കോർഗ്രൂപ്പ് രൂപീകരിച്ചു. സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.മാത്യു കോയിക്കൽ ആണ് കൺവീനർ. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകിയിരിക്കുന്ന ലോക്‌സഭാ അംഗങ്ങൾ ബില്ലിലെ അപകടം തിരിച്ചറിഞ്ഞ് ഡൽഹിയിൽ എത്തണമെന്നും സി.ബി.സി.ഐ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തെ ഒരു വിഭാഗത്തിന് അരക്ഷിതത്വം ഉണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾക്ക് സേവനം നൽകുന്നവരെ പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ ഭേദഗതിയിലുള്ളത് ഗുണപരമായ നിര്‍ദേശങ്ങളാണെന്നും കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍റെ പ്രതികരണം. അപ്പീലിന് പോകാനുള്ള അവസരം ഉണ്ടെന്നും ഇതിലൂടെ എഫ്‍.സി.ആർ.എ അവകാശമായി മാറുകയാണെന്നും എതിര്‍ക്കുന്നവര്‍ അക്കാര്യം ആലോചിക്കണമെന്നും ഇനി ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു.
നിയമഭേദഗതി ന്യൂനപക്ഷങ്ങളേയും ജീവകാരുണ്യ സംഘടനകളേയും അനാവശ്യമായി ഉപദ്രവിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. വർഗീയവാദികളുടെ കൂടെയാണോ അതോ ന്യൂനപക്ഷ വിരോധമാണോ കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമമെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ലൈസൻസ് പുതുക്കാതിരിക്കുകയോ പുതുക്കാൻ വൈകുകയോ ചെയ്താൽ ഇത്തരം സംഘടനകളുടെ ആസ്തികൾ മുഴുവൻ കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാൻ ഈ ഭേദഗതി അധികാരം നൽകുന്നു. ഇതിനെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള നഗ്നമായ കടന്നുകയറ്റമെന്നും വീടുകൾ തകർത്ത ബുൾഡോസർ നടപടികൾക്ക് സമാനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

