'അവന് വേണ്ടി വാങ്ങിയ സ്ഥലത്ത് അവന്റെ ശവകുടീരം,ഒരച്ഛനും ഈ ഗതി വരരുത്'; വിങ്ങിപ്പൊട്ടി പിതാവ്
text_fieldsബംഗളൂരു: ഐ.പി.എൽ വിജയാഘോഷവിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഭൂമിക് ലക്ഷ്മണന്റെ മൃതദേഹം അടക്കിയ സ്ഥലത്ത് നിന്ന് മാറാതെ പിതാവ്. ആ അച്ഛന്റെ വിലാപമാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ നിറയുന്നത്. എനിക്കെവിടെക്കും പോകണ്ട,ഇവിടെ എന്റെ മകന്റെ അടുത്ത് നിന്നാൽ മതിയെന്ന് പറഞ്ഞാണ് അദ്ദേഹം വിങ്ങിപൊട്ടുന്നത്. 'അവന് വേണ്ടി വാങ്ങിയ സ്ഥലത്താണ് ഇപ്പോൾ അവന്റെ ശവകുടീരം ഉള്ളത്,എന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുത്' എന്ന് അദ്ദേഹം പറഞ്ഞു.
18 വർഷത്തെ കാത്തിപ്പിരിന് ശേഷം ഐ.പി.എൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷ പരിപാടിയിലാണ് ദുരന്തം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരം ആർ.സി.ബിയുടെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. 60 ലധികം പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ കർണാടക സർക്കാർ കർശന നടപടിയെടുത്തു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) മാർക്കറ്റിങ് ആൻഡ് റവന്യൂ മേധാവി നിഖിൽ സോസാലെ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ മൂന്നു ജീവനക്കാർ എന്നിവരെ അറസ്റ്റ് ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ. ഗോവിന്ദരാജ് എം.എൽ.സിയെ അടിയന്തര പ്രാബല്യത്തോടെ നീക്കി. ദാരുണമായ ദുരന്തത്തിൽ സംഭവിച്ച ഗുരുതര ഇന്റലിജൻസ് വീഴ്ച ചൂണ്ടിക്കാട്ടി അഡീ. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്) ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റി.
ക്രൈംബ്രാഞ്ചും ബംഗളൂരു പൊലീസും സംയുക്തമായാണ് നിഖിൽ സോസാലെ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തത്. ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കവേ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് നിഖിൽ സോസാലെ പിടിയിലായത്. ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ സുനിൽ മാത്യു, കിരൺ കുമാർ എന്നിവരും അറസ്റ്റിലായതായി ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.
ദുരന്തത്തിനു പിന്നാലെ കർണാടക ഹൈകോടതി സ്വമേധയാ കേസെടുത്ത് സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ജൂൺ 10നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. 35,000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിലേക്ക് രണ്ടര ലക്ഷംപേർ എത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
അതിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര തുക കർണാടക സർക്കാർ ഉയർത്തി . നേരത്തെ പ്രഖ്യാപിച്ച തുക പത്ത് ലക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ 25 ലക്ഷമായി ഉയർത്തിയിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.