വീട് പൂട്ടിയിട്ടു, ദുർഗന്ധത്തിന് പെർഫ്യൂം; യു.പിയിൽ മകളുടെ മരണം നാലുമാസത്തോളം പുറത്തറിയിക്കാതെ പിതാവ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ മകളുടെ മരണം പുറത്തറിയിക്കാതെ പിതാവ് കഴിഞ്ഞത് നാലുമാസത്തോളം. 34കാരിയായ പ്രിയങ്കയുടെ അസ്ഥികൂട അവശിഷ്ടങ്ങൾ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും ഏകദേശം അസ്ഥികൂടമായി മാറിയിരുന്നതായും പൊലീസ് പറഞ്ഞു.
പിതാവ് ഉദയ് ഭാൻ ബിശ്വാസിനൊപ്പമായിരുന്നു പ്രിയങ്കയുടെ താമസം. ഇരുവരും താമസിച്ചിരുന്ന വീട് നാല് മാസത്തോളമായി പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നാലുമാസത്തോളമായി വീടിന് പുറത്ത് അച്ഛനെയും മകളെയും കണ്ടിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ബീഗം ബാഗിലെ ഒരു ചായക്കടയിൽ ഉദയ് ഭാനെ കണ്ടെത്തുകയായിരുന്നു. പ്രിയങ്കയെക്കുറിച്ച് ചോദിച്ചപ്പോൾ അസുഖബാധിതയായതിനെ തുടർന്ന് ഡെറാഡൂണിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് പിതാവ് ആദ്യം പറഞ്ഞത്. പിന്നീട് ബന്ധുക്കൾ കൂടുതൽ ചോദിച്ചതോടെ പ്രിയങ്ക മരിച്ചുപോയെന്നും മൃതദേഹം വീടിനുള്ളിലാണെന്നും അയാൾ സമ്മതിക്കുകയായിരുന്നു.
ബന്ധുക്കൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് പൂട്ട് പൊളിച്ച് അകത്ത് കടന്നതോടെ പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട് പഴയ കടലാസുകളും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ദുർഗന്ധം ഉണ്ടാകാതിരിക്കാനായി വീടിനകത്ത് പെർഫ്യൂം തളിച്ചിരുന്നു. പ്രിയങ്ക മരിച്ചശേഷം മൂന്നുനാല് ദിവത്തോളം അയാൾ മൃതദേഹത്തിനൊപ്പം വീടിനുള്ളിൽ തന്നെ കഴിഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു.
ബന്ധുക്കളുമായി പിതാവും മകളും അടുപ്പം പുലർത്തിയിരുന്നില്ല. അസുഖബാധിതയായ പ്രിയങ്കയെ പിതാവ് പലപ്പോഴും റിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പ്രിയങ്ക വളരെക്കാലമായി അസുഖബാധിതയായിരുന്നുവെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നും ബന്ധുവായ ബിശ്വജിത് ബിശ്വാസ് പറഞ്ഞു. 2013ലായിരുന്നു പ്രിയങ്കയുടെ അമ്മയുടെ മരണം. അതിനുശേഷം അച്ഛനും മകളും വിഷാദത്തിലും ഒറ്റപ്പെടലിലുമായിരുന്നതായി കുടുംബം കൂട്ടിച്ചേർത്തു. കേസ് അന്വേഷിക്കുന്നുണ്ടെന്നും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകൾ പുറത്തുവന്നാൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

