തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച സംഭവം: ഒമ്പത് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി
text_fieldsചെന്നൈ: പ്രമാദമായ തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകക്കേസിൽ ഇൻസ്പെക്ടർ ശ്രീധർ ഉൾപ്പെടെ ഒമ്പത് പൊലീസുദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് മധുര ജില്ല കോടതി.
ശിക്ഷ ഈ മാസം 30ന് ജഡ്ജി മുത്തുകുമാർ വിധിക്കും. ലോക്ഡൗൺ നിയമം ലംഘിച്ച് കടകൾ തുറന്ന കുറ്റത്തിന് 2020 ജൂൺ 19ന് വൈകീട്ടാണ് പി.ജയരാജ്, മകൻ ജെ. ബെന്നിക്സ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 23ന് ഇരുവരും മരിച്ചു. ക്രൂരമായ മർദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സ്റ്റേഷനിൽനിന്ന് ചോരപുരണ്ട മേശയും ലാത്തിയും കണ്ടെടുത്തിരുന്നു. ശരീരത്തിൽ ലാത്തി കുത്തിക്കയറ്റി മർദിച്ചുവെന്നും രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചതെന്നും സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തി.
തമിഴ്നാട് സി.ബി.സി.ഐ.ഡിയിൽനിന്ന് സി.ബി.ഐ അന്വേഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. സാത്താൻകുളം സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധറിന് പുറമെ എസ്.ഐമാരായ രഘു ഗണേഷ്, ബാലകൃഷ്ണൻ, ഹെഡ്കോൺസ്റ്റബിൾ മുരുകൻ, കോൺസ്റ്റബിൾ മുത്തുരാജ് തുടങ്ങിയ പത്തോളം പൊലീസുകാരെയാണ് അറസ്റ്റ് ചെയ്തത്. ഇതിലൊരാൾ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

