വാഹനങ്ങളിലെ ഫാസ്ടാഗ്: സമയപരിധി ജനുവരി 15 വരെ നീട്ടി
text_fieldsന്യൂഡൽഹി: ടോൾ പ്ലാസകൾ കടക്കുന്ന വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. 2020 ജനുവരി 15 വരെയാണ് നീട്ടിയത്. രണ്ടാം തവണയാണ് ഫാസ്ടാഗ് സമയപരിധി നീട്ടുന്നത്. ഡിസംബർ ഒന്നു മുതൽ ഫാസ്ടാഗ് നിർബന്ധമാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ഡിസംബർ 15 വരെ നീട്ടി. ടോൾ ഗേറ്റുകളിൽ നേരിട്ട് പണം നൽകാതെ വാഹനയാത്രികരുടെ അക്കൗണ്ടിൽ നിന്ന് കൈമാറുന്ന സംവിധാനമാണ് ഫാസ്ടാഗ്.
വലിയ ശതമാനം വാഹനങ്ങൾ ഫാസ്ടാഗിലേക്ക് മാറിയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര സർക്കാർ പദ്ധതി നടപ്പാക്കുന്നത് നീട്ടിയത്. ഭൂരിഭാഗം വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറാതെ ഈ സംവിധാനം നടപ്പാക്കിയാൽ വൻ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതി നടപ്പാക്കിയതിന് ശേഷം ദേശീയപാതയിലെ ടോൾ പ്ലാസകളിൽ 'ഫാസ്ടാഗ്' ഇല്ലാതെ ഫാസ്ടാഗ് ലെയിനിലൂടെ വാഹനം ഓടിക്കുന്നവരിൽനിന്ന് ഇരട്ടി നിരക്ക് ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. രാജ്യത്തെ 537 ടോൾ പ്ലാസകളിലും സംവിധാനം നടപ്പാക്കാനാണ് തീരുമാനം.
ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയ വാഹനങ്ങളിൽ നിന്ന് ടോൾ പ്ലാസകളിൽ നിർത്താതെതന്നെ വാഹനങ്ങളുടെ വിൻഡ്സ്ക്രീനിൽ ഘടിപ്പിക്കുന്ന ടാഗിലൂടെ ടോൾ പിരിക്കാം. വാഹനം ഓടിക്കുന്നവർക്ക് ബാങ്കുകൾ വഴിയും ഓൺലൈനിലൂടെയും പ്രിപെയ്ഡ് ടാഗ് വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.