കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരിഞ്ച് പിന്നോട്ടില്ലെന്ന് കർഷകർ; വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര നിർദേശം തള്ളി
text_fieldsന്യൂഡൽഹി: കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭരംഗത്തുള്ള കർഷക സംഘടനകളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച തുടരുന്നു. വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. പ്രശ്നപരിഹാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര നിർദേശം കർഷക സംഘടനകൾ തള്ളിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കുത്തകകൾക്ക് കാർഷിക മേഖലയെ തീറെഴുതാനുള്ള വഴിയൊരുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്ന് ചർച്ചയിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികൾ കുറ്റപ്പെടുത്തി. സമിതി രൂപവത്കരിക്കേണ്ട സമയമല്ല ഇതെന്നും നടിപടിയാണ് വേണ്ടതെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
35 പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചയിൽ പങ്കെടുക്കേണ്ട എന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, പിന്നീട് സംഘടനകൾ കൂടിയാലോചിച്ച ശേഷമാണ് ചർച്ചയിൽ പെങ്കടുക്കാൻ തീരുമാനിച്ചത്.
500 കർഷക സംഘടനകളാണ് സമരത്തിൽ പെങ്കടുക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ 32 സംഘടനകളെ മാത്രമാണ് ചർച്ചക്ക് വിളിച്ചത്. ഇതിനെതിരെ കർഷക സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു.
കർഷകരുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ തുടങ്ങിയവർ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി വിഗ്യാൻ ഭവനിലാണ് ചർച്ച നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.