ട്രാക്ടറുകൾ 'കാരവൻ' ആക്കി അതിർത്തിയിൽ സമരജീവിതം
text_fieldsപഞ്ചാബി ഗാനങ്ങൾക്ക് താളം പിടിച്ച് നിറയെ കർഷകരുമായി ട്രാക്ടറുകൾ വന്നുകൊണ്ടേയിരിക്കുന്നു. അവക്കിടയിലൂടെ കിലോമീറ്ററുകൾ അപ്പുറത്ത് വാഹനങ്ങൾ നിർത്തി കാൽനടയായി മുദ്രാവാക്യം വിളിച്ചുവരുന്ന പുരുഷാരം. ദീർഘനാളത്തേക്കുള്ള താമസത്തിന് 'കാരവൻ' പോലെ ഒരുക്കിയ ട്രാക്ടറുകളിൽ ഭക്ഷ്യധാന്യങ്ങളും പാത്രങ്ങളും ഗ്യാസ് അടുപ്പുകളും തൊട്ട് അന്തിയുറങ്ങാനുള്ള സാമഗ്രികൾ വരെയുണ്ട്. 20 കിലോമീറ്ററിലേറെ നീളത്തിൽ സിംഘു അതിർത്തിയിൽ നിർത്തിയിട്ട ട്രാക്ടറുകളിലേക്ക് ഒന്ന് എത്തിനോക്കിയാൽ ഈ സമരം ഏതാനും നാളുകൾകൊണ്ട് തീരില്ലെന്ന് കരുതിയുറപ്പിച്ച വരവാണ് കർഷകരുടേതെന്ന് മനസ്സിലാകും.
പൊലീസും ദ്രുതകർമസേനയും സി.ആർ.പി.എഫും ബാരിക്കേഡുകളും മുള്ളുവേലികളുമിട്ട് തടഞ്ഞുനിർത്തിയിരിക്കുന്ന ഡൽഹിയെയും ഹരിയാനയെയും ബന്ധിപ്പിക്കുന്ന ജി.ടി കർണാൽ ഹൈവേയിൽ ആയിരക്കണക്കിന് കർഷകർ സ്വന്തം ഗ്രാമങ്ങളിലെന്ന പോലെയാണ് സമരജീവിതം നയിക്കുന്നത്.
'വാെഹ ഗുരു ജീ കാ ഖാൽസ വാഹെ ഗുരു ജീ കീ ഫെതഹ്'
അതിർത്തി അടച്ച ബാരിക്കേഡുകളോട് ചേർന്ന് സമരക്കാർ കെട്ടിയുയർത്തിയ വേദിയിൽ പഞ്ചാബിയിലും ഹിന്ദിയിലും മാറിമാറി ഇടമുറിയാത്ത പ്രസംഗങ്ങൾ. വാെഹ ഗുരു ജീ കാ ഖാൽസ...വാഹെ ഗുരു ജീ കീ ഫെതഹ് (ഖാൽസ (സിഖ്) ദൈവത്തിേൻറതാണ്. വിജയം ദൈവത്തിനുമാണ്). സിഖുകാർ തമ്മിൽ കാണുേമ്പാഴുള്ള ഈ അഭിവാദന വാചകത്തോടെയല്ലാതെ ഒരു പ്രസംഗവും തുടങ്ങുന്നതോ അവസാനിക്കുന്നതോ കണ്ടില്ല.
സിംഘു അതിർത്തിയിലെ സമരപന്തലിലുള്ള 32ഓളം കർഷക സംഘടനകളുടെ അനുയായികളും ഈ സിഖ് അഭിവാദ്യം ഏറ്റു ചൊല്ലിയാണ് പഞ്ചാബിലെ കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.
തല്ലിക്കോ, വെടിവെച്ചോ-പിന്തിരിഞ്ഞു പോകില്ല ഞങ്ങൾ
പഞ്ചാബിലേക്ക് തിരിച്ചു തല്ലിയോടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് കാര്യങ്ങൾ കൈവിട്ടുപോയതോടെ ബാരിക്കേഡുകൾക്കിപ്പുറം ഒതുങ്ങിനിൽക്കുകയാണ് ഡൽഹി പൊലീസും ദ്രുതകർമ സേനയും അർധസൈനികരും. അവർക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിർഭയരായി സമരം ചെയ്യുകയാണ് ആബാലവൃദ്ധം അടങ്ങുന്ന ആയിരങ്ങൾ. ഓരോ കിലോമീറ്ററിനുള്ളിലും ഭക്ഷണം വെച്ചുവിളമ്പുന്ന ഡസൻ കണക്കിന് 'ലങ്കറു'കൾ. അവക്ക് പുറമെയാണ് ട്രാക്ടറുകളിൽ സ്വന്തം നിലക്ക് പാചകം ചെയ്യുന്നവരുടെ ഭക്ഷണവിതരണം. ഓരോന്നിലും രാവും പകലും സമരക്കാരുടെ വിശപ്പകറ്റാനുള്ള ബ്രഡ് പകോഡയും പറാത്തയും റൊട്ടിയും സബ്ജിയും അടക്കമുള്ള വൈവിധ്യമാർന്ന ഭക്ഷണ പാനീയങ്ങൾ. സമരഭൂമിയിലെത്തുന്നവരെയെല്ലാം മനസ്സറിഞ്ഞ് തീറ്റിക്കുന്ന മനുഷ്യർ. തങ്ങളെ തല്ലിയോടിക്കാനെത്തിയ പൊലീസുകാരെയും അവർ തീറ്റിക്കാതെ വിടുന്നില്ല.
സർഹിന്ദ് മണ്ഡിയിൽനിന്ന് സിംഘു അതിർത്തി വരെ
ട്രാക്ടറിന് പിന്നിലിരുന്ന് ഗ്യാസ് അടുപ്പിൽ തെൻറ ഗ്രാമത്തിൽ നിന്നും വന്നവർക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ പഞ്ചാബിലെ ഫതേഹ്ഗഡ് ജില്ലയിലെ ഗ്രാമത്തിൽനിന്ന് ഡൽഹി അതിർത്തിയിലെ സിംഘു വരെയെത്തിയ കഥ പറയുകയാണ് രജീന്ദർ സിങ്.
കഴിഞ്ഞമാസം 24ന് വീട്ടിൽനിന്നിറങ്ങിയതാണ് ഞങ്ങളെല്ലാം. ഗ്രാമത്തിൽനിന്ന് സർഹിന്ദ് മണ്ഡിയിലെത്തി. പിറ്റേന്ന് മണ്ഡിയിൽ കഴിച്ചുകൂട്ടി. ഞങ്ങളെ പോലെ എത്തിച്ചേർന്നവരെല്ലാം ഒന്നായി നവംബർ 26ന് പുറപ്പെട്ടു. പഞ്ചാബിൽനിന്നൊരു പ്രശ്നവുമുണ്ടായില്ല. എന്നാൽ ഹരിയാനയെത്തിയതോടെ പൊലീസ് അതിക്രൂരമായി നേരിട്ടു. സമരക്കാരെ ലാത്തികൊണ്ട് നേരിട്ട ഹരിയാന പൊലീസ് ഓടാൻ കഴിയാത്ത വയോധികരെ തല്ലിച്ചതച്ചു. എന്നാൽ ആരും പിന്തിരിഞ്ഞോടിയില്ല. അതുകൊണ്ടാണ് ഇന്നിവിടെയിരിക്കുന്നത്. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്നതു വരെ ഇവിടെ തന്നെയിരിക്കും.
ആറുമാസം കണക്കാക്കി ഹർദീപ് സിങ്ങിെൻറ വരവ്
ഡൽഹിയിൽ ആറു മാസമെങ്കിലും ഇരിക്കേണ്ടിവരുമെന്ന് കരുതിയുറപ്പിച്ചാണ് ഈ വരവെന്ന് പഞ്ചാബിലെ ഫത്തേഹ്ഗഡ് സാഹിബ് ജില്ലയിൽനിന്നുള്ള ഹർദീപ് സിങ് പറഞ്ഞു. ''ഇത്രയും നാൾ കഴിയാനുള്ള ഭക്ഷ്യധാന്യങ്ങളും പാചകവാതക സിലിണ്ടറുകളുമായാണ് ഞങ്ങളുടെ ഗ്രാമത്തിൽനിന്നുള്ള രണ്ട് ഡസനിലേറെ ആളുകൾ വന്നിരിക്കുന്നത്. തല്ലിയാലും വെടിവെച്ചാലുമൊന്നും ഞങ്ങൾ പിരിഞ്ഞുപോകില്ല. മൂന്ന് നിയമങ്ങളും പിൻവലിക്കാതെ ഗ്രാമത്തിലേക്ക് തിരിച്ചുപോയിട്ടിനി ജീവിക്കാനാവില്ല'' -ഹർദീപ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.