ഗ്രാമങ്ങളിലുടനീളം ട്രംപിന്റെയും മോദിയുടെയും കോലം കത്തിക്കും- ഇന്ത്യ- യു.എസ് കരാറിനെതിരെ കർഷകർ
text_fieldsന്യൂ ഡൽഹി: ഇന്ത്യ- യു.എസ് വ്യാപാര കരാറിനെതിരെ ആഞ്ഞടിച്ച് കർഷക സംഘടനകൾ. കരാറിനെതിരെ ഗ്രാമങ്ങളിലുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ ചൊവ്വാഴ്ച്ച അറിയിച്ചു. കേന്ദ്രസർക്കാർ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് കള്ളം പറയുകയാണെന്ന് കർഷക നേതാവ് രാകേഷ് ടികായത് വിമർശിച്ചു.
ഡൽഹിയിൽ പൊതുയോഗത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അതിന്റെ സമ്പദ്വ്യവസ്ഥ തുറന്നതിന് തൊട്ടുപിന്നാലെയുള്ള 1992 ലെ സാഹചര്യവുമായി ടികായത്ത് നിലവിലെ സാഹചര്യത്തെ താരതമ്യം ചെയ്തു.
'ഇന്ത്യ-യുഎസ് കരാർ എങ്ങനെ സംഭവിച്ചു. അത് ഇന്ത്യക്ക് അപകടകരമാകും. നമ്മൾ അതേപറ്റി തുറന്നു പറയേണ്ടതുണ്ട്. ഇതൊരു ഏകപക്ഷീയമായ കരാറാണ്, ഒരു സമ്മർദ കരാറാണ്. ഇത് ഇന്ത്യൻ കർഷകർക്ക് സ്വീകാര്യമല്ല. അവർ സബ്സിഡി സാധനങ്ങൾ വലിച്ചെറിയും. നമ്മുടെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയില്ല" - അദ്ദേഹം പറഞ്ഞു.
കർഷകരെ സംരക്ഷിക്കുമെന്ന സർക്കാരിന്റെ ഉറപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ സർക്കാർ കള്ളം പറയുകയാണെന്നും അവർക്ക് എന്തും അവകാശപ്പെടാം, പ്രതിഷേധമാണ് ഏക മാർഗമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കർഷകർ ഗ്രാമങ്ങളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലം കത്തിക്കുമെന്നും ഫെബ്രുവരി 12 ലെ പൊതു പണിമുടക്കിന് പിന്തുണ നൽകുമെന്നും ടികായത്ത് പറഞ്ഞു. ഡൽഹി അകലെയല്ല, ഞങ്ങളുടെ ട്രാക്ടറുകൾ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

