കർഷകരെ പരിഗണിച്ചില്ല, കേന്ദ്രബജറ്റ് നിരാശജനകമെന്ന് പാർലമെന്‍റിൽ ശശി തരൂർ
text_fieldsശശി തരൂർ
ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് നിരാശ ജനകമെന്ന് ശശി തരൂര്‍ എം.പി. കർഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സർക്കാരിന് പാലിക്കാനായില്ല. ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികളൊന്നും ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂർണമായും അവഗണിക്കുന്നതാണ് ബജറ്റ്. കിസാൻ സമ്മാൻ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തിൽ നിന്നും വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റ്, പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുകയാണെന്നും തലക്കെട്ടുകള്‍ സൃഷ്ടിക്കാനുളളതായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
'കൃഷിക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ മാത്രമാണ് നീക്കിയിരിപ്പ്. കുരുമുളക് കൃഷിയെ പാടെ അവഗണിച്ചു. സുഗന്ധവ്യഞ്ജന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വ്യക്തികള്‍ക്ക് നികുതി ബാധ്യത ഏറുകയും വന്‍കിട കമ്പനികള്‍ക്ക് കുറയുകയും ചെയ്യുന്നു. വിബി ജി റാംജി പദ്ധതി സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വര്‍ധിപ്പിക്കും. പുതിയ ജലപാതകളില്‍ കേരളത്തെ പരിഗണിക്കുമോ എന്ന് ഉറപ്പില്ല. കടല്‍ഭിത്തി നിര്‍മ്മാണത്തിന് നീക്കിയിരിപ്പില്ല', ശശി തരൂര്‍ പറഞ്ഞു.
കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചെന്നും റെയില്‍വേ മേഖലയിലും കേരളത്തിന് അവഗണനയാണ് ഉണ്ടായതെന്നും വിഴിഞ്ഞം പദ്ധതിയുടെ റോഡ് റെയില്‍ വികസനത്തിന് ഒന്നും പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകൾക്ക് ഇളവുകൾ നൽകുമ്പോൾ സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് തരൂർ സഭയിൽ പറഞ്ഞു.
ഇൻഡിഗോ പ്രതിസന്ധിയിലൂടെ വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ തുറന്നു കാണിച്ചിരുന്നു. കേരളത്തെ ഈ സർക്കാർ എന്തുകൊണ്ടാണ് കാണാത്തത്?. കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ശേഷവും ബജറ്റിൽ അതിനെക്കുറിച്ച് പരാമർശമില്ലെന്നും ശശി തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

