പഞ്ചനക്ഷത്ര ഹോട്ടലിൽ പത്ത് ദിവസം ആഡംബര ജീവിതം നയിച്ചു; ലക്ഷങ്ങളുടെ ബില്ല് നൽകാതെ കുടുംബം മുങ്ങിയതായി പരാതി
text_fieldsഒബ്‌റോയ് ഉദയ്‌വിലാസ് ഹോട്ടൽ
ജയ്പൂർ: പഞ്ചനക്ഷത്ര ഹോട്ടലിൽ പത്തുദിവസം ആഡംബര ജീവിതം നയിച്ച് ബില്ല് അടക്കാതെ കുടുംബം കടന്നുക്കളഞ്ഞതായി പരാതി. രാജസ്ഥാൻ ഉദയ്പൂരിലെ പ്രശസ്തമായ ഒബ്‌റോയ് ഉദയ്‌വിലാസ് ഹോട്ടലിലാണ് സംഭവം. 5.74 ലക്ഷം രൂപയുടെ ബില്ല് നൽകാതെയാണ് ഡൽഹി സ്വദേശികളായ കുടുംബം കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ട്. ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതിയെത്തുടർന്ന് അംബാമാത പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 14 മുതൽ 23 വരെയാണ് അനുരാഗ് യാദവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഹോട്ടലിൽ താമസിച്ചത്. ഓഗസ്റ്റ് 24ന് ചെക്ക് ഔട്ട് ചെയ്യുന്ന വേളയിൽ, ബില്ല് തുക ട്രാവൽ ഏജൻസി നൽകുമെന്നും തനിക്ക് ഇപ്പോൾ പണം നൽകാനാകില്ലെന്നും ഇയാൾ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ സേവനങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തിയ ശേഷം കുടുംബം പണം നൽകാതെ മടങ്ങുകയായിരുന്നുവെന്നാണ് പരാതി.
മേക്കർ ബഹ എന്ന ട്രാവൽ ഏജൻസി വഴി ഓഗസ്റ്റ് 12നാണ് ഈ കുടുംബത്തിനായി മുറി ബുക്ക് ചെയ്തതെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. എന്നാൽ ബുക്കിങ് വേളയിൽ യാതൊരുവിധ പ്രത്യേക ഇളവുകളോ പ്രത്യേക പണമടയ്ക്കൽ വ്യവസ്ഥകളോ ഹോട്ടൽ വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
രാജസ്ഥാനിലെ പ്രശസ്തമായ ഒബ്‌റോയ് ഉദയ്‌വിലാസ് ഹോട്ടൽ ലേക്ക് പിച്ചോളയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചലച്ചിത്രമായ 'യേ ജവാനി ഹേ ദിവാനി'യുടെ ഷൂട്ടിങ് നടന്ന ഈ ലക്ഷ്വറി റിസോർട്ടിൽ ഒരു സാധാരണ മുറിക്ക് പ്രതിദിനം ഏകദേശം 46,500 രൂപ മുതൽ 67,000 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

