ബംഗളൂരു-മൈസൂരു ഹൈവേയിൽ നടുക്കുന്ന കാഴ്ച; കുടുംബത്തെ തടഞ്ഞുനിർത്തി മർദിച്ചു, മൂന്നുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു-മൈസൂരു ഹൈവേയിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ
ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ മദ്ദൂരിന് സമീപം റോഡിൽ കാർ തടഞ്ഞുനിർത്തി കുടുംബത്തെ മർദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച രാത്രി 10.30-ഓടെ ഗണഗനൂരു ടോൾ പ്ലാസക്ക് സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്നുപേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ: മദ്ദൂരിൽ ഗതാഗതക്കുരുക്കിനിടെ പ്രതികൾ സഞ്ചരിച്ച മാരുതി സുസുക്കി ആൾട്ടോ കാർ മുന്നിലുണ്ടായിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറിൽ ഇടിച്ചു. ഇത് തർക്കത്തിന് കാരണമായി. തുടർന്ന് സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന മൂന്നുപേർ ആൾട്ടോയെ പോകാൻ അനുവദിച്ചില്ല. ഡ്രൈവറായ സാഗറിനെ കാറിൽ നിന്ന് പുറത്തിറക്കി മർദിക്കുകയും ചെയ്തു. സാഗറിന്റെ ഭാര്യയും കുട്ടികളും പ്രായമായ സ്ത്രീയും ഈ സമയം കാറിൽ ഉണ്ടായിരുന്നു. ഇവർ അക്രമം തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കെതിരെയും പ്രതികൾ തിരിഞ്ഞു.
ഇതിനിടെ ഹൈവേയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഈ സമയം സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രതികൾ വാഹനവുമായി പോവുകയും ചെയ്തു.
ഈ സമയത്ത്, പിന്നിൽ വന്ന മറ്റൊരു വാഹനത്തിലെ ഡാഷ് ക്യാമിൽ പതിഞ്ഞ, കാറിലുള്ളവരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോയിൽ കാണുന്ന വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് പ്രദേശവാസികൾ പരാതി നൽകുകയായിരുന്നു.
വൈറൽ വിഡിയോ പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെട്ടു. ആക്രമണത്തിനിരയായ സാഗറും പൊലീസിൽ പരാതി നൽകിയിതുന്നു. തുടർന്ന് മദ്ദൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പിറ്റേദിവസമാണ് പ്രതികൾ പിടിയിലായത്.
ബംഗളൂരു എ.ജി.എസ് ലേഔട്ട് സ്വദേശികളായ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവർ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

