ഖൊരക്പുർ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു
text_fieldsഗോരഖ്പുർ(യു.പി): ഉത്തർപ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചാൽ ഉത്തരവാദികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മെഡിക്കൽ കോളജ് സന്ദർശിച്ചശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയോടൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാൻജ്വരമാണ് കുട്ടികളുടെ മരണത്തിന് കാരണം. ജൂലൈ ഒമ്പതിന് താൻ മെഡിക്കൽ കോളജ് സന്ദർശിച്ചിരുന്നു. 9000 രോഗികളാണ് ദിവസവും ഇവിടെയെത്തുന്നത്. ഇവരിൽ 500 പേരെ അഡ്മിറ്റ് ചെയ്യുന്നു. സംഭവത്തിൽ കോൺഗ്രസ് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമപ്രവർത്തകർ സംഭവം നേരിട്ട് റിപ്പോർട്ട്ചെയ്യാൻ തയാറാകണം. മാധ്യമപ്രവർത്തകരെ തടയരുതെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ പ്രാക്ടിസ് നടത്തുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കും.
കിഴക്കൻ ഉത്തർപ്രദേശിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി എ.െഎ.െഎ.എം.എസിലെ മൂന്നുഡോക്ടർമാർ മെഡിക്കൽ കോളജിലെത്തിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര സർക്കാർ പൂർണസഹകരണം നൽകുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ബി.ആർ.ഡി മെഡിക്കൽ കോളജിലെ നവജാതശിശുക്കളുടെ വാർഡിലെ സിലിണ്ടറുകളിൽ ഞായറാഴ്ച പൂർണതോതിൽ ഒാക്സിജൻ നിറച്ചതായി ആശുപത്രി ജീവനക്കാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും പ്രമുഖ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും ഒാക്സിജനും ഉറപ്പുവരുത്തണമെന്ന് ഉത്തർപ്രദേശ് സർക്കാർ നിർദേശിച്ചു. ഒാക്സിജൻ നൽകുന്ന കമ്പനികൾക്ക് കുടിശ്ശിക ഉടൻ നൽകണമെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്ക് ആരോഗ്യവിദ്യാഭ്യാസമന്ത്രാലയം അഡീഷനൽ ചീഫ് സെക്രട്ടറി അനിത ഭട്നഗർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കുട്ടികളുടെ മരണത്തിൽ യാഥാർഥ്യം മറച്ചുവെക്കാനാണ് യു.പി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിൽ ഡൽഹിയിൽ ആവശ്യപ്പെട്ടു.
കൂട്ടക്കുരുതിക്ക് യു.പി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഉത്തരവാദികളാണ്. അശ്രദ്ധയും അവഗണനയുമാണ് മരണം വർധിക്കാൻ കാരണം. ഭരണകൂടവീഴ്ചക്ക് ഉത്തരവാദികളായവർതന്നെ അതേക്കുറിച്ച് അന്വേഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് സർവകക്ഷി സംഘം അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.