ഡൽഹി കലാപം; വിദ്വേഷ പ്രചാരണങ്ങളോട് കണ്ണടച്ചെന്ന ആരോപണത്തിൽ ഫേസ്ബുക്ക് ഇന്ത്യ തലവനെ ചോദ്യം ചെയ്യും
text_fieldsന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ അജിത് മോഹനെ ചോദ്യം ചെയ്തേക്കും. ഒരു ഡൽഹി നിയമസഭാ പാനലാണ് ഫെബ്രുവരിയിൽ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് അജിത് മോഹനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. അസംബ്ലി പാനൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ഫേസ്ബുക്ക് വൈസ് പ്രസിഡൻറിനോട് സെപ്തംബർ 15ന് മുമ്പായി പാനലിന് മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
കലാപ സമയത്ത് രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാവാൻ ഫേസ്ബുക്ക് അനുവദിച്ചുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. വിദ്വേഷ ഉള്ളടക്കങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നത് സംബന്ധിച്ചുള്ള സ്വന്തം പോളിസികൾ ഫേസ്ബുക്ക് കൃത്യമായി പാലിക്കാത്തതാണ് അതിന് കാരണമെന്നും ചിലർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് അജിത് മോഹനോട് അസംബ്ലി പാനലിന് മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
സമാധാനവും െഎക്യവും എന്ന വിഷയത്തിലാണ് ഡൽഹി നിയമസഭാ കമ്മിറ്റ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ആം ആദ്മി പാർട്ടി എം.എൽ.എയായ രാഘവ് ചദ്ദ നേതൃത്വം നൽകുന്ന നിയമസഭ കമ്മിറ്റി വാൾസ്ട്രീറ്റ് ജേണലിെൻറ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഫേസ്ബുക്കിനെതിരെ അന്വേഷണം ആരംഭിക്കുന്നത്. നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ ഒരു ബി.ജെ.പി നേതാവിനെ ഫേസ്ബുക്കിൽ നിന്നും എന്നെന്നേക്കുമായി വിലക്കുന്നതിൽ നിന്ന് കമ്പനിയിലെ ജീവനക്കാരെ ഒരു ഉദ്യോഗസ്ഥൻ വ്യക്തിപരമായി തടഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്. പല സാഹചര്യങ്ങളിലായി ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലെ വിദ്വേഷ ഉള്ളടക്കങ്ങൾ മനഃപ്പൂർവ്വം നീക്കം ചെയ്യാതിരിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതായി പ്രസ്താവനയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.