ഫേസ്ബുക്ക് ഇന്ത്യ എം.ഡി പാർലമെൻററി സമിതിക്ക് മുമ്പാകെ ഹാജരായി
text_fieldsന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും വിദ്വേഷ പ്രസ്താവനകൾ അവഗണിക്കുന്നതായ പരാതിയിൽ ഫേസ്ബുക്ക് ഇന്ത്യ എം.ഡി അജിത് മോഹൻ പാർലമെൻററി സമിതിക്കുമുന്നിൽ ഹാജരായി. ഇലക്ട്രോണിക്സ്, വിവര, സാങ്കേതിക മന്ത്രാലയ പ്രതിനിധികളും ശശി തരൂർ എം.പി അധ്യക്ഷനായ സമിതിക്കു മുമ്പാകെ വിശദീകരണം നൽകാൻ എത്തിയിരുന്നു. ബി.ജെ.പിക്കാരുടെ വിദ്വേഷ പ്രസ്താവനകൾ കണ്ടില്ലെന്നുനടിച്ച് ഫേസ്ബുക്ക്, സർക്കാറുമായി ഒത്തുകളിക്കുകയാണെന്ന 'വാൾസ്ട്രീറ്റ് ജേർണൽ' റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പാർലമെൻററി സമിതി ഇവരെ വിളിച്ചുവരുത്തിയത്.
അതേസമയം, കോൺഗ്രസ് നേതാവായ ശശി തരൂർ പാർലമെൻററി സമിതിയെ രാഷ്ട്രീയ അജണ്ടകൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു. തരൂരിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ രാഹുൽ ഗാന്ധി ഫേസ്ബുക്കിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഫേസ്ബുക്കും വാട്സ് ആപ്പും രാജ്യത്തിെൻറ ജനാധിപത്യവും മതസൗഹാർദവും തകർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശ കമ്പനിയെ അനുവദിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, പ്രധാന മന്ത്രിയെയും മന്ത്രിമാരെയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുകയാണെന്ന് പരാതിപ്പെട്ട് ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിന് കത്തെഴുതിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.