You are here
മോദി വിമർശകനെ ഫേസ്ബുക്ക് വിലക്കി
പ്രതിഷേധത്തിനൊടുവിൽ വിലക്ക് നീക്കി
ന്യൂഡൽഹി: ശക്തമായ മോദിവിരുദ്ധ നിലപാടിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ ധ്രുവ് രഥിക്ക് ഫേസ്ബുക്ക് ഏർപ്പെടുത്തിയ ഒരു മാസത്തെ വിലക്ക് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു. ബി.ജെ.പിക്കെതിരായ നിലപാടിെൻറ പേരിലാണ് വിലക്കെന്ന് ആക്ഷേപമുയർന്നതോടെ തങ്ങൾക്കു പറ്റിയ തെറ്റിന് ഫേസ്ബുക്ക് ക്ഷമാപണം നടത്തി. പൊതുതെരഞ്ഞെടുപ്പും തനിക്ക് ഫേസ്ബുക്ക് ഏർെപ്പടുത്തിയ 30 ദിവസത്തെ വിലക്കും ഒത്തുവന്നിരിക്കുന്നുവെന്ന് അദ്ദേഹം തെൻറ ട്വീറ്റിൽ കുറിച്ചു.
മോദിയുടെ ഒൗദ്യോഗിക പേജിനോടും ബി.ജെ.പിയുടെ മറ്റു പ്രചാരണ പേജുകളോടും കിട പിടിക്കുന്നതാണ് തെൻറ അക്കൗണ്ടിനെ പിന്തുടരുന്നവരുടെ എണ്ണമെന്നും ധ്രുവ് രഥി ഒാർമിപ്പിച്ചു. അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥയിൽനിന്ന് താൻ എടുത്ത ഉദ്ധരണിയുടെ പേരിലാണ് വിലക്കെന്നും ഇത് ഫേസ്ബുക്കിെൻറ സാമൂഹിക മാനദണ്ഡങ്ങൾ പ്രകാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാറിെൻറ അവകാശവാദങ്ങൾ വസ്തുതാപരമായി വിലയിരുത്തി കതിരും പതിരും വേർതിരിക്കുന്ന ധ്രുവ് രഥിയുടെ യൂട്യൂബ് ചാനലിനെ 17 ലക്ഷം പേർ പിന്തുടരുന്നുണ്ട്. ധ്രുവിെൻറ ഫേസ്ബുക്ക് പേജിനെ 5,04,000 പേരും ട്വിറ്റർ അക്കൗണ്ടിനെ 2,20,000 പേരും പിന്തുടരുന്നുണ്ട്. തനിക്ക് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെ ധ്രുവ് തന്നെയാണ് പുറത്തുവിട്ടത്.