മൊബൈൽ ഫോൺ കൊണ്ടുവന്നതിന് സ്കൂളിൽ നിന്ന് പുറത്താക്കി; പത്താം ക്ലാസുകാരി ജീവനൊടുക്കി
text_fieldsഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു. മൊബൈൽ ഫോൺ കൊണ്ടുവന്നു, കൈവിരൽ നഖം നീട്ടി, നീളമേറിയ കമ്മൽ ധരിച്ചു എന്നീ കാരണങ്ങൾ പറഞ്ഞ് മറ്റു വിദ്യാർഥികളുടെ മുന്നിൽ വെച്ച് കുട്ടിയെ പ്രിൻസിപ്പൽ ശിക്ഷിച്ചതിൽ മനംനൊന്താണ് കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഏപ്രിൽ ഒമ്പതാം തീയതിയാണ് സംഭവം. ഏപ്രിൽ എട്ടാം തീയതി കുട്ടിയുടെ രക്ഷിതാക്കളെ പ്രിൻസിപ്പൽ സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നു. കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കുമെന്നായിരുന്നു ഭീഷണി.
അന്ന് വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി ആരോടും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ തയാറായില്ല. സ്കൂളിൽനിന്ന് പുറത്താക്കരുതെന്ന് അഭ്യർഥിച്ച് രക്ഷിതാക്കൾ പിറ്റേന്നും സ്കൂളിലെത്തി. കൂടെ അതേ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനുമുണ്ടായിരുന്നു. ഓൺലൈൻ ക്ലാസിന് വേണ്ടിയാണ് കുട്ടി മൊബൈൽ ഫോൺ ഉപയോഗിച്ചതെന്ന് സഹോദരൻ പ്രിൻസിപ്പലിനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ലെന്ന് മരിച്ച പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.
സ്കൂളിൽ നിന്ന് പുറത്താക്കരുതെന്ന് വീണ്ടും പ്രിൻസിപ്പലിനോട് അപേക്ഷിക്കാമെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും കുട്ടി ഒന്നും മിണ്ടാെത ഒന്നാം നിലയിലുള്ള മുറിയിൽ കയറി കടുംകൈ ചെയ്യുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് പ്രിൻസിപ്പലിനെതിരെ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

