പ്രവാസികളുമായി ആദ്യ വിമാനം ഇന്ന് എത്തും
text_fieldsദുബൈ: വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി വിമാനങ്ങൾ ഇന്നു മുതൽ ഇന്ത്യയിലെത്തും. കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച ഷെഡ്യൂളിലും യാത്രക്കാരുടെ എണ്ണത്തിലും മാറ്റവും തിരുത്തലും വരുത്തിയാണ് ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. ഖത്തർ തലസ്ഥാനമായ ദോഹയിൽനിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒമ്പതാം തീയതിയിലേക്കും സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽനിന്ന് ഇന്ന് പറക്കേണ്ടിയിരുന്ന വിമാനം മറ്റന്നാളത്തേക്കും മാറ്റി. ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ള ഷെഡ്യൂളുകളിൽ മാറ്റമില്ല. അതിനിടെ, ദുബൈ തീരത്തേക്ക് പുറപ്പെട്ട ഇന്ത്യൻ നാവിക സേന കപ്പലിന് അനുമതി ലഭിച്ചിട്ടില്ല. യു.എ.ഇയിൽനിന്നുള്ള ആദ്യ വിമാനം വ്യാഴാഴ്ച ഉച്ചക്ക് 2.10ന് പുറപ്പെടും.
വ്യാഴാഴ്ച െകാച്ചിയിലെത്തുന്നത് ഒരു വിമാനമാണ്. രാത്രി 9.40നാണ് ആദ്യവിമാനം അബൂദബിയിൽനിന്നെത്തുക. ഈ വിമാനത്തിൽ സഞ്ചരിക്കുവാൻ 177 പേരുടെ പട്ടികയും ഒരുക്കി.
ദുബൈ- കോഴിക്കോട് വിമാനം വൈകീട്ട് അഞ്ചിന് പുറപ്പെടും. ദുബൈയിൽനിന്ന് കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് IX0344 വിമാനത്തിൽ 170 പേരുണ്ടാകും. ആദ്യദിന യാത്രക്കാരുടെ പട്ടിക തയാറാക്കിയെങ്കിലും ഇവർ എല്ലാവർക്കും സഞ്ചരിക്കാനാകുമോ എന്ന് വ്യക്തമല്ല.
യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ ശേഷം റാപിഡ് ടെസ്റ്റുകൾക്ക് വിധേയരാവണം. മെഡിക്കൽ സ്ക്രീനിങ്ങിൽ പ്രശ്നരഹിതരെന്ന് കണ്ടാൽ മാത്രമേ കർശന ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് യാത്ര ആരംഭിക്കാൻ അനുമതി ലഭിക്കു. ദുബൈയിൽനിന്നുള്ള വിമാനത്തിൽ 200 പേരെ കൊണ്ടുപോകുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിെൻറ ഭാഗമായി എണ്ണത്തിൽ കുറവ് വരുത്തിയിരിക്കയാണ്. വിമാന ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണമെന്ന നിബന്ധന അത്യാവശ്യക്കാരായ പലരുടെയും യാത്ര അസാധ്യമാക്കുന്ന അവസ്ഥയുമുണ്ട്.
കേരളത്തിൽനിന്നുള്ള എം.എൽ.എമാരും എം.പിമാരും മലയാളി സന്നദ്ധ സാംസ്കാരിക സംഘടനകളും കുറച്ചു പേരുടെ ടിക്കറ്റ് ചെലവ് വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റു ചിലർക്ക് കോൺസുലേറ്റും എംബസിയും യാത്ര ടിക്കറ്റ് നൽകുന്നുണ്ട്.
ദുബൈ വിമാനത്താവളത്തിൽ മുൻകരുതൽ ഒരുക്കി. മാസ്ക്, സാനിറ്റൈസർ എന്നിവ വിമാനത്താവളത്തിൽ ലഭ്യമാക്കും. ആരോഗ്യ നിർദേശം പാലിക്കാൻ സന്നദ്ധരാണ് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒപ്പിട്ടു മാത്രമേ യാത്ര തുടരാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.