തമിഴ്നാട്ടിൽ 'വിജയ് തരംഗം'; ഡി.എം.കെയെ വീഴ്ത്തി ടി.വി.കെ അധികാരം പിടിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ
text_fieldsചെന്നൈ : ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിമാറ്റി തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പ്രമുഖ സർവേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യയുടേതാണ് ഞെട്ടിക്കുന്ന പ്രവചനം. തമിഴ് രാഷ്ട്രീയത്തിലെ കരുത്തരായ ഡി.എം.കെയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയും എ.ഐ.എ.ഡി.എം.കെയെ തകർത്തും വിജയ് മുന്നേറുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പറയുന്നത്.
ആകെയുള്ള 234 സീറ്റുകളിൽ 98 മുതൽ 120 വരെ സീറ്റുകൾ നേടി വിജയ് കരുത്തുകാട്ടുമെന്നും ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് പരമാവധി 110 സീറ്റുകൾ വരെയേ ലഭിക്കൂ എന്നുമാണ് പ്രവചനം. ടി.വി.കെയുടെ വരവ് ഏറ്റവുമധികം ബാധിക്കുക എ.ഐ.എ.ഡി.എം.കെയെയാണ്. വെറും 22 മുതൽ 32 സീറ്റുകളിലേക്ക് പാർട്ടി ഒതുങ്ങുമെന്നും എക്സിറ്റ് പോളിലുണ്ട്.
തമിഴ്നാടിനെ ആര് നയിക്കണം എന്ന ചോദ്യത്തിന് 37 ശതമാനം പേരും വിജയ്‌യുടെ പേരാണ് നിർദ്ദേശിച്ചതെന്നും സർവ്വേയിലുണ്ട്. നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ 35 ശതമാനം പേർ പിന്തുണച്ചപ്പോൾ, എടപ്പാടി പളനിസ്വാമിക്ക് 22 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
എന്നാൽ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം അധികാരം നിലനിർത്തുമെന്നാണ് മറ്റു എക്‌സിറ്റ് പോൾ ഫലങ്ങൾ. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മുന്നണി അനായാസം മറികടക്കുമെന്നാണ് മൂന്ന് പ്രധാന ഏജൻസികളും പ്രവചിക്കുന്നത്.
125 മുതൽ 145 സീറ്റുകൾ വരെ നേടി എം.കെ. സ്റ്റാലിന്റെ ഡി.എം.കെ സഖ്യം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പീപ്പിൾസ് പൾസും പി-മാർക്കും പ്രവചിക്കുന്നു. അണ്ണാ ഡി.എം.കെ സഖ്യം 65 മുതൽ 85 സീറ്റുകൾ വരെയും വിജയുടെ ടി.വി.കെ 16-26 സീറ്റുകളും കീഴടക്കുമെന്നാണ് പി-മാർക്കിന്റെ വിലയിരുത്തൽ. അതേസമയം, അണ്ണാ ഡി.എം.കെ സഖ്യം 65-80 സീറ്റുകൾ വരെയും ടി.വി.കെ 18-24 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസും പ്രവചിക്കുന്നു.
മാട്രിസിന്റെ പ്രവചനത്തിലും ഡി.എം.കെ സഖ്യത്തിനാണ് മുൻതൂക്കം. 122-132 സീറ്റുകൾ ഡി.എം.കെ, 87-100 സീറ്റുകൾ അണ്ണാ ഡി.എം.കെ, 10-12 സീറ്റുകൾ ടി.വി.കെ, മറ്റുള്ളവർ 6 വരെ സീറ്റുകൾ എന്നിങ്ങനെ കൈവരിക്കുമെന്നാണ് മാട്രിസിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

