'മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം' -സചിനെ ഉപദേശിച്ച് ശരദ് പവാർ
text_fieldsമുംബൈ: രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾക്കെതിരെ ട്വിറ്ററിലൂടെ നിലപാടെടുത്ത ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിനെ ഉപദേശിച്ച് മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ. മറ്റൊരു മേഖലയെ കുറിച്ച് സംസാരിക്കുേമ്പാൾ ജാഗ്രത പാലിക്കണമെന്നാണ് പവാർ സചിനെ ഉപദേശിച്ചത്.
'ഇന്ത്യന്‍ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ സചിനെ ഉപദേശിക്കുന്നു' പവാർ പറഞ്ഞു.
സമരം ചെയ്യുന്ന കർഷകരെ ഖലിസ്ഥാനികളെന്നും തീവ്രവാദികളെന്നും വിളിക്കുന്ന കേന്ദ്ര സർക്കാറിനെ യു.പി.എ സർക്കാറിൽ കൃഷി മന്ത്രി കൂടിയായിരുന്ന അദ്ദേഹം വിമർശിച്ചു. 'നമ്മളെ അന്നം തന്ന് ഊട്ടുന്ന കർഷകരാണ് പ്രതിഷേധിക്കുന്നത്. അവരെ ഖലിസ്ഥാനികളെന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കുന്നത് ശരിയല്ല' -പവാർ പറഞ്ഞു.
കർഷക സമരത്തെ പിന്തുണച്ച പോപ് താരം റിഹാനയുടെ ട്വീറ്റ് വിഷയത്തെ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും വിഷയം ഉയർത്തി. ഇതോടെ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ സിനിമ-ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി കാമ്പയിൻ ആരംഭിക്കുകയായിരുന്നു.
ഇതിൽ അണിചേർന്ന സചിൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു 'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ കാഴ്ചക്കാരായിരിക്കാം. പക്ഷേ പങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഒരുമിച്ചുനിൽക്കാം'.
കർഷകർക്ക് നേരെ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന വേളയിൽ മിണ്ടാതിരുന്ന സചിൻ അടക്കമുള്ള താരങ്ങൾ പെട്ടെന്ന് നിശബ്ദത വെടിഞ്ഞത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഏറ്റവും കൂടുതൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും പാത്രമായത് സചിൻ ആണെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.