ഇ.വി.എം വിവാദം: മമതയുടേത് നാടകമെന്ന് കമീഷൻ; അവസാന ശ്വാസം വരെ പോരാടുമെന്ന് മമത
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടക്കുന്നുവെന്ന ആരോപണത്തിൽ ടി.എം.സി - ബി.ജെ.പി പോര് മുറുകുന്നു. എന്നാൽ കൃത്രിമം നടക്കുന്നുവെന്ന ടി.എം.സിയുടെ ആരോപണങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ, മമതയുടേത് വെറും നാടകമാണെന്ന് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം തന്റെ മണ്ഡലമായ ഭബാനിപുരിലെ സഖാവത് മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ മമത നേരിട്ടെത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഇ.വി.എമ്മുകളിൽ ഇടപെടൽ നടക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് എത്തിയതെന്ന് മമത പറഞ്ഞു. കേന്ദ്രസേന ആദ്യം തടഞ്ഞെങ്കിലും പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ അവർ ഉള്ളിൽ പ്രവേശിച്ചു. അർധരാത്രി വരെ മമത സ്കൂളിൽ തുടർന്നു. പുറത്ത് ടി.എം.സി–ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയത് കനത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. 'ഇ.വി.എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഇടപെടൽ നടക്കുന്നതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചു. അതിനാലാണ് ഞാൻ നേരിട്ട് പരിശോധിക്കാൻ എത്തിയിരിക്കുന്നത്. ഞാൻ ഇവിടെ എത്തിയപ്പോൾ കേന്ദ്ര സേന എന്നെ അകത്തുകടക്കാൻ അനുവദിച്ചില്ല. എന്നാൽ നിയമപ്രകാരം സ്ഥാനാർത്ഥിക്കും തെരഞ്ഞെടുപ്പ് ഏജന്റിനും സീൽ ചെയ്ത മുറിക്ക് പുറത്ത് വരെ പോകാൻ അനുമതിയുണ്ട്. പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതി വാങ്ങി ഞാൻ അകത്ത് പ്രവേശിച്ചു.' മമത ബാനർജി പറഞ്ഞു.
ഇ.വി.എം വോട്ടുകൾ ആരെങ്കിലും കവർച്ച ചെയ്യാൻ ശ്രമിച്ചാൽ അവസാന ശ്വാസം വരെ പോരാടും. ഏതോ ഒരു സൂപ്പർ പവർ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുകയും ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്നും മമത ആരോപിച്ചു. പോളിങ് ഏജന്റുമാർ ജാഗ്രത പാലിക്കണമെന്നും എന്നാൽ കലഹത്തിന് മുതിരരുതെന്നും അവർ നിർദ്ദേശിച്ചു.
അതേസമയം, പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്നത് പൂർണ്ണമായും സുരക്ഷിതമായ രീതിയിലാണെന്നും അനാവശ്യ ഭീതി പടർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഓഫീസർ സ്മിത പാണ്ഡെ വ്യക്തമാക്കി. മെയ് 4-നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

