'സ്കൂൾ ജീവനക്കാരുടെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു'; സ്കൂളുകളിൽ യൂട്യൂബർമാർക്കും പുറത്തുനിന്നുള്ളവർക്കും പ്രവേശനം നിരോധിച്ചു
text_fieldsലഖ്നോ: ഉത്തരപ്രദേശിലെ ബല്ലിയ ജില്ലയിൽ സർക്കാർ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കർശന ഉത്തരവ് പുറത്തിറങ്ങി. ജില്ലയിലെ ബേസിക് എഡ്യൂക്കേഷൻ കൗൺസിലിന്റെ കീഴിലുള്ള പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലേക്ക് യൂട്യൂബർമാരുടെയും മറ്റ് പുറത്തുനിന്നുള്ള വ്യക്തികളുടെയും പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ബല്ലിയ ബേസിക് ശിക്ഷാ അധികാരി മനീഷ് കുമാർ സിങ് ഓഗസ്റ്റ് 7-നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഈ ഉത്തരവ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
സ്കൂളുകളിൽ യാതൊരു അനുമതിയും ഇല്ലാതെ പുറത്തുനിന്നുള്ളവരും ചില യൂട്യൂബർമാരും അതിക്രമിച്ചു കയറി അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടെയും ഫോട്ടോകളും വിഡിയോകളും പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ സ്കൂളുകളിലെ പഠന അന്തരീക്ഷത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ടെന്നും അധ്യാപകരുടെ അന്തസ്സിനും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായക്കും ഇത് കളങ്കമുണ്ടാക്കുന്നുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്കൂളുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നതിനും പരിശോധനകൾ നടത്തുന്നതിനും ഇതിനോടകം തന്നെ സർക്കാർ ഔദ്യോഗികമായി വിവിധ ജില്ലാ വകുപ്പുതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരവിൽ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അധികൃതരുടെ പ്രത്യേക അനുമതിയില്ലാതെ യാതൊരു കാരണവശാലും പുറത്തുനിന്നുള്ള ആർക്കും സ്കൂൾ പരിസരത്ത് പ്രവേശിക്കാനോ ചിത്രീകരണങ്ങൾ നടത്താനോ അനുവാദമില്ല. ജില്ലയിലെ എല്ലാ സ്കൂൾ പ്രധാന അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ഈ ഉത്തരവ് കർശനമായ പാലനത്തിനായി കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

