എൻജിനീയറിങ് ബിരുദധാരികൾ ‘ക്രിമിനൽ വേസ്റ്റുകൾ’; രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദത്തിൽ
text_fieldsരേവന്ത് റെഡ്ഡി
ഹൈദരാബാദ്: എൻജിനീയറിങ് ബിരുദധാരികളുടെ തൊഴിൽ യോഗ്യതയെ വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നടത്തിയ പരാമർശം വിവാദത്തിൽ. എൻജിനീയർ വിദ്യാർഥികൾക്ക് ഒരു സാധാരണ ജോലി അപേക്ഷ പോലും എഴുതാൻ കഴിയില്ലെന്നും ’ക്രിമിനൽ വേസ്റ്റു’കൾ ആണെന്നുമായിരുന്നു രേവന്തിന്റെ പരാമർശം.
ഹൈദരാബാദിൽ അധ്യാപകരുമായുള്ള സംവാദ പരിപാടിയിലാണ് രേവന്ത് റെഡ്ഡിയുടെ വിവാദ പ്രസ്താവന. പ്രതിവർഷം ഏകദേശം 1.1 ലക്ഷം എൻജിനീയറിങ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും, അവരിൽ പലർക്കും ഒരു പ്ലെയിൻ പേപ്പറിൽ ശരിയായ രീതിയിൽ ജോലിക്ക് അപേക്ഷ പോലും എഴുതാൻ കഴിയുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഈ അവസ്ഥയിൽ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന പൊതുപണം ഫലപ്രദമല്ലെന്നും അദ്ദേഹം വിമർശിച്ചു. എൻജിനീയറിങ് പഠിച്ചവർ ചെറിയ ജോലികൾക്ക് തയാറാകുന്നില്ലെന്നും മതിയായ സാങ്കേതിക കഴിവുകൾ നേടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങൾ (അധ്യാപകർ) അവർക്ക് (എൻജിനീയറിങ് ബിരുദധാരികൾക്ക്) ഒരു സാധാരണ പേപ്പർ നൽകി ജോലി അപേക്ഷ എഴുതാൻ പറയുന്നു. ക്രിമിനൽ വേസ്റ്റ്. എൻജിനീയറിങ് പഠിച്ചതിനാൽ അവൻ ഒരു ചെറിയ ജോലിക്കും അപേക്ഷിക്കില്ല. അവൻ കഴിവുകൾ പഠിക്കുന്നില്ല’ റെഡ്ഡി പറഞ്ഞു.
അതേസമയം, രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയതോടെ വിദ്യാർഥികളെ കുറ്റപ്പെടുത്തുകയല്ല തന്റെ ലക്ഷ്യമെന്നും, വിദ്യാഭ്യാസ സംവിധാനത്തെയാണ് താൻ കുറ്റപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ലോകമെമ്പാടും തെലങ്കാനയിലെ എൻജിനീയർമാർ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോൾ അവരെ അപമാനിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു ആരോപിച്ചു. വിദ്യാർഥികളോടും എൻജിനീയറിങ് സമൂഹത്തോടും മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും കെ.ടി.ആർ ആവശ്യപ്പെട്ടു. ‘ജീവിതത്തിൽ എപ്പോഴെങ്കിലും അദ്ദേഹം ഏതെങ്കിലും മത്സര പരീക്ഷ എഴുതിയിട്ടുണ്ടോ? ഒരു ജോലിക്കായി അഭിമുഖത്തിന് ഹാജരായിട്ടുണ്ടോ? ഒരു പ്രഫഷണൽ അന്തരീക്ഷത്തിൽ എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ’ രാമറാവു എക്‌സിലെ പോസ്റ്റിൽ ചോദിച്ചു.
ബി.ജെ.പിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. എൻജിനീയർമാരാണ് രാജ്യത്തിന്റെ വികസനത്തിന് അടിത്തറയെന്നും അവരുടെ വിദ്യാഭ്യാസത്തെ ക്രിമിനൽ വേസ്റ്റ് എന്ന് വിശേഷിപ്പിച്ചത് ലക്ഷക്കണക്കിന് യുവാക്കളെ അപമാനിക്കുന്നതാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. വിദ്യാർഥികളെയും യുവജനങ്ങളെയും തുടർച്ചയായി അധിക്ഷേപിക്കുകയാണ് കോൺഗ്രസ് നേതൃത്വമെന്നും അവർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

