Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമ്പനിയുടെ വീഴ്ചയും...

കമ്പനിയുടെ വീഴ്ചയും കാലതാമസവും കാരണം ഉദ്യോഗാർഥിയുടെ ജോലി നിഷേധിക്കാൻ തൊഴിലുടമക്ക് അവകാശമില്ല; സുപ്രീം കോടതി

text_fields
bookmark_border
കമ്പനിയുടെ വീഴ്ചയും കാലതാമസവും കാരണം ഉദ്യോഗാർഥിയുടെ ജോലി നിഷേധിക്കാൻ തൊഴിലുടമക്ക് അവകാശമില്ല; സുപ്രീം കോടതി
cancel

ന്യൂഡൽഹി: ഭരണപരമായ കാരണങ്ങളാൽ തങ്ങൾക്കുണ്ടാകുന്ന കാലതാമസം ചൂണ്ടിക്കാട്ടി ആശ്രിതനിയമനത്തിനുള്ള അപേക്ഷകൾ നിരസിക്കാൻ തൊഴിലുടമകൾക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൃത്യസമയത്ത് നടപടികൾ സ്വീകരിക്കാത്തത് മൂലം അപേക്ഷകന് പ്രായപരിധി കഴിഞ്ഞു എന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധി. പൊതുമേഖലാ സ്ഥാപനമായ 'ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി'യോട് മുൻ ജീവനക്കാരന്റെ മകന് എട്ട് ആഴ്ചക്കുള്ളിൽ ആശ്രിതനിയമനം നൽകാനും കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഒരു ജീവനക്കാരൻ പ്രായപരിധി പൂർത്തിയാകുന്നതിന് മുൻപ് ആരോഗ്യപരമായ കാരണങ്ങളാൽ സ്വമേധയാ വിരമിക്കാൻ അപേക്ഷ നൽകിയാൽ അത് സമയബന്ധിതമായി പരിശോധിച്ച് നടപടിയെടുക്കേണ്ടത് തൊഴിലുടമയുടെ കടമയാണ്. അപേക്ഷയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് അപ്പോൾത്തന്നെ അപേക്ഷകനെ അറിയിക്കണം. അല്ലാതെ, കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിഷ്ക്രിയത്വം കാരണം ഒരു ജനക്ഷേമ പദ്ധതിയുടെ ആനുകൂല്യം അപേക്ഷകന് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചു.

കേസിനാസ്പദമായ സംഭവത്തിൽ, അപേക്ഷകന്റെ പിതാവ് തനിക്ക് സ്ഥിരമായി ജോലി ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന സിവിൽ സർജന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതമാണ് 55 വയസ്സ് തികയുന്നതിന് മുൻപ് വിരമിക്കൽ അപേക്ഷ നൽകിയത്. എന്നാൽ കമ്പനി ഈ സർട്ടിഫിക്കറ്റ് നിരസിക്കുകയോ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുകയോ ചെയ്യാതെ അപേക്ഷ വെച്ചുതാമസിപ്പിച്ചു. ജീവനക്കാരന് 55 വയസ്സ് പിന്നിട്ട ശേഷം മാത്രമാണ് കമ്പനി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതും പ്രായപരിധി കഴിഞ്ഞു എന്ന് കാണിച്ച് മകന്റെ ആശ്രിതനിയമന അപേക്ഷ തള്ളിയതും.

കമ്പനിയുടെ ഈ നടപടിയെ സുപ്രീം കോടതി ശക്തമായി വിമർശിച്ചു. മാനുഷിക പരിഗണന നൽകേണ്ട ഒരു പദ്ധതിയെ ഭരണപരമായ കാലതാമസം കൊണ്ട് അട്ടിമറിക്കാൻ തൊഴിലുടമക്ക് അനുവാദമില്ലെന്ന് കോടതി വ്യക്തമാക്കി. സാധാരണയായി പൊതുമേഖലാ ജോലികൾ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നൽകേണ്ടതെങ്കിലും കുടുംബത്തിന്റെ ഏക വരുമാനമാർഗം നഷ്ടപ്പെടുമ്പോൾ അവർക്ക് അടിയന്തിര ആശ്വാസം നൽകാനാണ് ആശ്രിതനിയമനം പോലുള്ള മാനുഷിക പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പദ്ധതിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തരുതെന്നും അപേക്ഷകൻ ആവശ്യപ്പെട്ട ആനുകൂല്യങ്ങൾ കൃത്യമായി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HumanitarianIndiaemployersSupreme Court verdictSupreme Court
News Summary - Employers can’t exploit appointments
Next Story