വോട്ടർപട്ടിക പുതുക്കലിന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണ അധികാരം; ബിഹാർ കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി
text_fieldsന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ നിയമപരവും ഭരണഘടനാപരവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബുധനാഴ്ച പുറപ്പെടുവിച്ച സുപ്രധാന വിധിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.
കള്ളവോട്ടർമാരെയും വ്യാജ വോട്ടർമാരെയും ഒഴിവാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ വർഷം ജൂണിൽ ബിഹാറിൽ ആരംഭിച്ച ഈ പ്രക്രിയക്ക് കമ്മീഷന് പൂർണ്ണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കൂടാതെ വോട്ടർപട്ടിക പുതുക്കുന്ന വേളയിൽ പൗരത്വം പരിശോധിക്കാൻ കമ്മീഷന് അവകാശമുണ്ടെന്നും കോടതി ശരിവെച്ചു.
എന്നാൽ പൗരത്വം തെളിയിക്കാൻ കഴിയാത്തതിന്റെ പേരിൽ വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെടുന്നത് ഒരു വ്യക്തിയുടെ പൗരത്വം ഇല്ലാതാകുന്നതിന് തുല്യമല്ലെന്നും പൗരത്വവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മറ്റ് നിയമപരമായ രീതികളിലൂടെ മാത്രമേ നിശ്ചയിക്കാനാകൂ എന്നും കോടതി കൂട്ടിച്ചേർത്തു.
പൗരത്വം തെളിയിക്കാൻ കഴിയാത്തതിനാൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട വ്യക്തികളെ തുടർനടപടികൾക്കായി കൃത്യമായ അതോറിറ്റിക്ക് മുന്നിലേക്ക് അയക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചിട്ടുണ്ട്. സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഇത്തരം പ്രക്രിയകൾ അത്യാവശ്യമാണെന്ന് നിരീക്ഷിച്ച കോടതി ഈ നടപടിക്രമങ്ങളെല്ലാം ഭരണഘടനാപരവും ജനപ്രാതിനിധ്യ നിയമത്തിന് അനുസൃതവുമാണെന്ന് ശരിവെച്ചു.
വോട്ടർപട്ടിക പുതുക്കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ന്യായവും കൃത്യവുമാണെന്ന് വ്യക്തമാക്കിയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

