എട്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മുത്തശ്ശി ടെറസിൽനിന്നെറിഞ്ഞ് കൊന്നു
text_fieldsബംഗളൂരു: പെൺകുഞ്ഞായതിെൻറ പേരിൽ എട്ടുദിവസം പ്രായമുള്ള പേരക്കുട്ടിയെ ടെറസിൽനിന്നെറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി. ബംഗളൂരുവിലെ മയദരഹള്ളിയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ കുട്ടിയുടെ മുത്തശ്ശി പരമേശ്വരി (61), കുട്ടിയുടെ പിതാവ് മാർഷൽ (33) എന്നിവരെ സോളദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മാസം തികയാതെ പിറന്ന് കുഞ്ഞിന് ആരോഗ്യപ്രശ്നമുള്ളതും കുട്ടി പെൺകുഞ്ഞായതിനാലുമാണ് കൊലപാതകം നടത്താൻ പ്രേരണയായതെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച വൈകീട്ടോടെ കുഞ്ഞിന്റെ മാതാവ് തമിഴ്ശെൽവി കുഞ്ഞിനെ പരമേശ്വരിയെ ഏൽപിച്ച് കുളിക്കാൻ പോയപ്പോഴാണ് സംഭവം. തമിഴ്ശെൽവി കുളിക്കാൻ പോയ സമയത്ത് കൈയിലുള്ള കുഞ്ഞുമായി പരമേശ്വരി െടറസിലേക്ക് പോവുകയായിരുന്നു. തുടർന്ന് ടെറസിൽനിന്ന് പറമ്പിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കുഞ്ഞിനെ എറിഞ്ഞു. കുളികഴിഞ്ഞ് തിരിച്ചെത്തിയ തമിഴ്ശെൽവി കുഞ്ഞിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആരെങ്കിലും എടുത്തിട്ടുണ്ടാകുമെന്നായിരുന്നു പരമേശ്വരിയുടെ മറുപടി. സംഭവം നടക്കുമ്പോൾ കുഞ്ഞിെൻറ പിതാവ് മാർഷലും വീട്ടിലുണ്ടായിരുന്നു.
കുഞ്ഞിനെ കാണാതായതോടെ മാതാവ് തമിഴ്ശെൽവിയുടെ നിയന്ത്രണംവിട്ടു. കുഞ്ഞിനെ തിരയാൻ മാർഷലും മാതാവ് പരമേശ്വരിയും കൂടെ നിന്നു. പിന്നീട് തമിഴ്ശെൽവിയുടെ നിർബന്ധത്തിന് വഴങ്ങി മാർഷൽ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് കുഞ്ഞിെൻറ മൃതദേഹം കണ്ടെത്തിയത്.
പരമേശ്വരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പൊലീസ് ചോദ്യംചെയ്തു. തുടർന്ന് മാർഷലിെൻറ സമ്മതത്തോടെയാണ് കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തിയതെന്ന് പരമേശ്വരി കുറ്റസമ്മതം നടത്തി. കുട്ടി പെൺകുഞ്ഞായിരുന്നതിനാൽ ജനനശേഷം പരമേശ്വരി തിരിഞ്ഞുപോലും നോക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.