മേഘാലയയിൽ കോൺഗ്രസ് എം.എൽ.എമാരടക്കം എട്ടുപേർ ബി.ജെ.പി സഖ്യത്തിൽ ചേർന്നു
text_fields
ഷില്ലോങ്: മേഘാലയ നിയമസഭയിൽ നിന്ന് രാജിവെച്ച അഞ്ച് കോൺഗ്രസ് എം.എൽ.എമാരടക്കം എട്ടുപേർ ബി.ജെ.പി നേതൃത്വത്തിലെ എൻ.ഡി.എ സഖ്യകക്ഷിയായ നാഷനൽ പീപ്ൾസ് പാർട്ടി(എൻ.പി.പി)യിൽ ചേർന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എം.എൽ.എമാരുടെ മറുകണ്ടം ചാടൽ സംസ്ഥാനത്ത് കോൺഗ്രസിന് കനത്ത ക്ഷീണമാണുണ്ടാക്കിയത്. കഴിഞ്ഞമാസം 29ന് പാർട്ടി വിട്ട ഇവർ വ്യാഴാഴ്ച ഷില്ലോങ് ടൗണിൽ നടന്ന റാലിയിലാണ് എൻ.പി.പിയിൽ അംഗത്വമെടുത്തത്.
ഇതോടെ 60 അംഗ സഭയിൽ കോൺഗ്രസ്എം.എൽ.എമാരുടെ എണ്ണം 29ൽനിന്ന് 24 ആയി കുറഞ്ഞു. ലോക്സഭ മുൻ സ്പീക്കർ പി.എ. സാങ്മയുടെ മകൻ കോൺറാഡ് കെ. സാങ്മ നയിക്കുന്ന പാർട്ടിയാണ് എൻ.പി.പി. മുതിർന്ന നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന റോവൽ ലിങ്ദോയെ കൂടാതെ സ്ന്യോഭലാങ് ധർ, കമിംഗോൺ യംബോൺ, പ്രിസ്റ്റോൺ ടിൻസോങ്, ഗെയ്ത്ലാങ് ധർ എന്നിവരാണ് കോൺഗ്രസ് വിട്ടത്. ഇവരോടൊപ്പം യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിലെ റെമിങ്ടൺ പിങ്റോപ്, സ്വതന്ത്രരായ സ്റ്റെഫാൻസൺ മുഖിം, ഹോപ്ഫുൾ ബാമൺ എന്നിവരും എൻ.പി.പിയിൽ ചേർന്നു. മേഘാലയ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രി മുകുൾ സാങ്മയെ പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റോവൽ ലിങ്ദോ പറഞ്ഞു.
രണ്ടുദിവസം മുമ്പ് കോൺഗ്രസ് നിയമസഭാംഗമായ അലക്സാണ്ടർ എൽ. ഹെക്ക് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇദ്ദേഹത്തെ കൂടാതെ സംസ്ഥാനത്തെ എൻ.സി.പി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സൻബോർ ഷുല്ലായ്, സ്വതന്ത്രരായ ജസ്റ്റിൻ ഖർ, റോബിനസ് സിങ്കോൺ എന്നിവരും ഇൗമാസം രണ്ടിന് ബി.ജെ.പിയിലേക്ക് കൂറുമാറുകയുണ്ടായി. മാർച്ച് ആറിനാണ് നിലവിലെ കോൺഗ്രസ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്. നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങൾക്കൊപ്പമായിരിക്കും മേഘാലയയിലും തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.