E20 പെട്രോളിനെതിരെ തെരുവിലിറങ്ങാൻ രാജ്യം! തെഹ്സീൻ പൂനാവാലയുടെ ജന്തർ മന്ദിർ പ്രതിഷേധം ഇന്ന്
text_fieldsതെഹ്സീൻ പൂനാവാല
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ എഥനോൾ കലർത്തുന്ന (E20) കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ജന്തർ മന്ദിറിൽ ഇന്ന് ഉച്ചക്ക് സംഘടിപ്പിക്കാൻ തീരുമാനിച്ച പ്രതിഷേധത്തിന് അനുമതി ലഭിച്ചില്ലെങ്കിൽ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വസതിക്ക് മുന്നിൽ സമരം നടത്തുമെന്ന് സംരംഭകനും ടെലിവിഷൻ താരവുമായ തെഹ്സീൻ പൂനാവാല പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ നയത്തെ എതിർക്കുന്നവർ, തങ്ങൾ എഥനോൾ മിശ്രണത്തിന് എതിരല്ലെന്നും, മറിച്ച് അതിന്റെ അശാസ്ത്രീയമായ നടത്തിപ്പിനോടാണ് വിയോജിപ്പെന്നും വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിനിന്ന പ്രതിഷേധം ഇപ്പോൾ ആദ്യമായി തെഹ്സീൻ പൂനാവാലയിലൂടെ തെരുവുകളിലേക്ക് എത്തുകയാണ്.
E20 മിശ്രണവുമായി ബന്ധപ്പെട്ട എല്ലാ പോളിസി രേഖകളും സാങ്കേതിക പഠന റിപ്പോർട്ടുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, എഥനോൾ കലർത്താത്ത പെട്രോൾ, കുറഞ്ഞ അളവിൽ എഥനോൾ കലർത്തിയ (E5, E15) ഇന്ധനങ്ങൾ എന്നിവ ന്യായമായ വിലയിൽ ലഭ്യമാക്കുക, മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഓട്ടോമൊബൈൽ നിർമാതാക്കളുമായും ഉപഭോക്താക്കളുമായും കൂടിയാലോചന നടത്തുന്നതിനും മുൻപായി E25, E30 തുടങ്ങിയ ഉയർന്ന മിശ്രണങ്ങളിലേക്ക് നീങ്ങുന്നത് തൽക്കാലം നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് തെഹ്സീൻ പൂനാവാലയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
എന്താണ് E20 ഇന്ധനം?
പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നതിനെയാണ് E20 എന്ന് വിളിക്കുന്നത്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറക്കുക, കാർബൺ ബഹിർഗമനം കുറക്കുക, കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുക എന്നിവയാണ് ഈ നയത്തിന്റെ പിന്നിലെ ലക്ഷ്യമായി കേന്ദ്ര സർക്കാർ പറയുന്നത്. കരിമ്പ്, ധാന്യങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ വേർതിരിച്ചെടുക്കുന്നത്.
E20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനത്തിന്റെ ഇന്ധനക്ഷമത കുറയുമെന്നും എഞ്ചിൻ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം വിവാദങ്ങൾക്കാണ് വഴി വെച്ചത്. എഥനോൾ ഈർപ്പത്തെ വലിച്ചെടുക്കുന്ന സ്വഭാവമുള്ളതിനാൽ, വാഹനങ്ങൾ ദീർഘകാലം ഉപയോഗിക്കാതെ കിടന്നാൽ ഇന്ധനടാങ്കിൽ വെള്ളം അടിയാനും അത് എഞ്ചിനെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആം ആദ്മി പാർട്ടിയും കോൺഗ്രസും ഈ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എഥനോൾ മിശ്രണം ഒരു പരീക്ഷണമാണെന്ന് സുപ്രീം കോടതിയിൽ സർക്കാർ തന്നെ സമ്മതിച്ചതായി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ഇത്തരമൊരു പരീക്ഷണം രാജ്യത്തെ മുഴുവൻ വാഹനങ്ങൾക്കും മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ വില 55 രൂപയാക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്ന ബി.ജെ.പി ഇപ്പോൾ കർഷകർക്ക് ലഭിച്ച നേട്ടങ്ങളെക്കുറിച്ചുള്ള ഡാറ്റ പുറത്തുവിടാൻ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു.
2024 ഏപ്രിലിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏകദേശം 80 ശതമാനം വാഹനങ്ങളും E20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ നിർമിക്കപ്പെട്ടവയല്ല. അതിനാൽ, സ്വന്തം വാഹനത്തിന്റെ നിർമാതാക്കളുടെ ബന്ധപ്പെട്ട് അത് E20 ഇന്ധനത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

