കേന്ദ്രത്തിന്‍റെ വാക്സിൻ 45ന് താഴെയുള്ളവർക്ക് നൽകരുതെന്ന് നിർദേശം
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്ന കോവിഡ് വാക്സിൻ 45 വയസിന് താഴെയുള്ളവർക്ക് നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻഗണന ഗ്രൂപ്പുകൾക്ക് അപ്പുറത്തേക്ക് വാക്സിൻ നൽകരുതെന്ന നിർദേശമാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം അഡിഷനൽ സെക്രട്ടറി മനോഹർ അഖാനി നൽകിയ കത്തിൽ ഇത് വിശദമാക്കുന്നു. വാക്സിൻ നിർമാതാക്കൾ ഉൽപ്പാദനത്തിന്‍റെ 50 ശതമാനം കേന്ദ്ര സർക്കാറിനാണ് നൽകുന്നത്. ഇത് സംസ്ഥാനങ്ങൾക്ക് നൽകിയാണ് ആരോഗ്യ പ്രവർത്തകരും 45ന് മുകളിൽ പ്രായമുള്ളവരുമായ മുൻഗണന ഗ്രൂപ്പുകളെ വാക്സിനേഷൻ ചെയ്യുന്നത്.
കേന്ദ്ര സർക്കാറിന് നൽകുന്നതിന് പുറമേയുള്ള 50 ശതമാനം വാക്സിൻ ഉൽപ്പാദനം സംസ്ഥാന സർക്കാറുകൾക്കും സ്വകാര്യ ആശുപത്രികൾക്കും 18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിൻ നൽകാനായി ഉപയോഗിക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
ഇതുവരെ 15 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയെന്നാണ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, നിർമാതാക്കൾ വാക്സിൻ നൽകുന്നത് വരെ കാത്തിരിക്കേണ്ടിവരും.
മേയ് ഒന്ന് മുതൽ 18നും 44നും ഇടയിലുള്ളവർക്ക് വാക്സിൻ നൽകുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മേയ് 15 കഴിയാതെ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ നൽകാനാവില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്. അതിനാൽ 18നും 44നും ഇടയിലുള്ളവർക്ക് വാക്സിൻ നൽകുന്നത് വൈകാനാണ് സാധ്യത.
സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിൻ കേന്ദ്ര സർക്കാറിന് ഡോസിന് 150 രൂപക്ക് നൽകുമ്പോൾ സംസ്ഥാനങ്ങൾക്ക് 400, സ്വകാര്യ ആശുപത്രികൾക്ക് 600 എന്നീ നിരക്കിലാണ് നൽകുക. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപക്കുമാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

