അക്രമാസക്തരായ രോഗികളെയും ബന്ധുക്കളെയും ചികിൽസിക്കേണ്ടെന്ന് ദേശീയ മെഡിക്കൽ കമീഷൻ
text_fieldsന്യൂഡൽഹി: പരിശോധനാവേളയിൽ അക്രമാസക്തരാകുന്ന രോഗികളെയും അവരുടെ ബന്ധുക്കെളയും ചികിത്സിക്കാതിരിക്കാൻ ഡോക്ടർമാർക്ക് അവകാശമുണ്ടെന്ന് ദേശീയ മെഡിക്കൽ കമീഷൻ. ഡോക്ടർമാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഡോക്ർമാരുടെ ഔദ്യോഗിക പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തി മെഡിക്കൽ കമീഷൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്.
“രോഗിയെ പരിചരിക്കുന്ന ഡോക്ടർ തന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ ഉത്തരവാദിയും ഉചിതമായ ഫീസിന് അർഹനുമായിരിക്കും. അധിക്ഷേപകരമോ അനിയന്ത്രിതമോ ആയ സ്വഭാവമുള്ളവരും അക്രമാസക്തരുമായ രോഗികളെയും അവരുടെ ബന്ധുക്കളെയും ഡോക്ടർക്ക് ചികിത്സിക്കാതിരിക്കാം. ഇത്തരക്കാരുടെ പെരുമാറ്റം രേഖപ്പെടുത്തുകയും റിപ്പോർട്ടുചെയ്യുകയും വേണം. അത്തരം രോഗികളെ മറ്റെവിടെയെങ്കിലും തുടർ ചികിത്സയ്ക്കായി റഫർ ചെയ്യാം” -വിജ്ഞാപനത്തിലെ ‘ഡോക്ടർമാർക്ക് രോഗികളോടുള്ള കടമകൾ’ എന്ന തലക്കെട്ടിന് കീഴിൽ വ്യക്തമാക്കുന്നു.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കോഡ് ഓഫ് മെഡിക്കൽ എത്തിക്‌സ് 2002 ഭേദഗതി വരുത്തിയാണ് ഇക്കാര്യങ്ങൾ കൂട്ടിച്ചേർത്തത്. ഇതിലൂടെ, അക്രമാസക്തരായ രോഗികൾക്ക് ചികിത്സ നിരസിക്കാനുള്ള അവകാശം ഡോക്ടർമാർക്ക് ലഭിക്കും. കേരളത്തിലെ ഡോ. വന്ദനയുടെ കൊലപാതകം അടക്കമുള്ള ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
“ജീവൻ അപകടകരമായ അടിയന്തര സാഹചര്യത്തിലൊഴികെ, താൻ ആരെ സേവിക്കണമെന്ന് തെരഞ്ഞെടുക്കാൻ ഡോക്ടർക്ക് സ്വാതന്ത്ര്യമുണ്ട്. ഒരാളെ ചികിത്സിക്കാൻ തുടങ്ങിയ ശേഷം രോഗിക്കോ കുടുംബത്തിനോ മതിയായ അറിയിപ്പ് നൽകാതെ രോഗിയെ അവഗണിക്കുകയോ ചികിത്സയിൽനിന്ന് പിന്മാറുകയോ ചെയ്യരുത്. മറ്റൊരു ഡോക്ടറുടെ സേവനത്തിലേക്ക് രോഗിയെ മാറ്റണമെങ്കിൽ രോഗിയിൽ നിന്നോ ബന്ധുക്കളിൽനിന്നോ സമ്മതം വാങ്ങണം’ -വിജ്ഞാപനത്തിൽ പറയുന്നു.
ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ഡോക്ടർമാർ സമ്മാനങ്ങളും യാത്രാ സൗകര്യങ്ങളും മറ്റും സ്വീകരിക്കരുതെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. "ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, അവരുടെ പ്രതിനിധികൾ, വാണിജ്യ ആരോഗ്യ സ്ഥാപനങ്ങൾ, മെഡിക്കൽ ഉപകരണ കമ്പനികൾ, കോർപ്പറേറ്റ് ആശുപത്രികൾ എന്നിവയിൽ നിന്ന് ഡോക്ടർമാരും അവരുടെ കുടുംബങ്ങളും സമ്മാനങ്ങൾ, യാത്രാ സൗകര്യങ്ങൾ, ആതിഥ്യം, ധനസഹായം, കൺസൾട്ടൻസി ഫീസ്, ഓണറേറിയം, വിനോദ പരിപാടികൾക്കുള്ള പ്രവേശനം എന്നിവ ഒരുകാരണവശാലും സ്വീകരിക്കരുത്” -വിജ്ഞാപനം വ്യക്തമാക്കി.
കൂടാതെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നോ അനുബന്ധ ആരോഗ്യമേഖലയിൽ നിന്നോ നേരിട്ടോ അല്ലാതെയോ ഉള്ള സ്പോൺസർഷിപ്പോടെ നടത്തുന്ന സി.പി.ഡി, സെമിനാർ, വർക്ഷോപ്പ്, സിമ്പോസിയം, കോൺഫറൻസ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഡോക്ടർമാർ പങ്കെടുക്കരുതെന്നും ഉത്തരവുണ്ട്. രോഗിയെ പരിശോധിക്കുന്നതിനോ ചികിത്സിക്കുന്നതിനോ മുമ്പായി കൺസൾട്ടേഷൻ ഫീസ് രോഗിയെ അറിയിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.