ആശുപത്രിയിൽ ദേശീയ പതാക കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഡോക്ടർ മരിച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ കത്വ ജില്ലയിൽ ആശുപത്രിയുടെ മേൽക്കൂരയിൽ ദേശീയ പതാക കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഡോക്ടർ മരിച്ചു. ചഡ്‌വാൾ പ്രദേശവാസിയായ പവൻ കുമാർ ആണ് മരിച്ചത്. ഹരിയാ ചക്കിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (പി.എച്ച്.സി) മേൽക്കൂരയിൽ സ്വാതന്ത്യദിനത്തിൽ പതാക ഉയർത്തുന്നതിനിടെ 11 കെവി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഹിരാനഗർ ആശുപത്രിയിലേക്ക് മാറ്റി.
ബംഗളൂരുവിലെ ഹെന്നൂരിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ വീടിന്‍റെ രണ്ടാം നിലയിലെ ടെറസിൽ നിന്ന് കാൽ വഴുതി വീണ് സോഫ്റ്റ് വെയർ എൻജിനീയർ ഞായറാഴ്ച മരിച്ചിരുന്നു. ദക്ഷിണ കന്നഡയിലെ സുള്ള്യയിലെ പുരോഹിതനായ നാരായൺ ഭട്ടിന്‍റെ ഏക മകൻ വിശ്വാസ് കുമാർ (33) ആണ് മരിച്ചത്. ഭാരതീയ സിറ്റിയിലെ സ്വകാര്യ ടെക് കമ്പനിയിലെ ജീവനക്കാരനായ വിശ്വാസ്, പതാക കെട്ടാനായി ടെറസിന്‍റെ പാരപെറ്റിലേക്ക് കയറുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി നിലത്തേക്ക് വീഴുകയായിരുന്നു.
അതേസമയം, ഝാർഖണ്ഡിലെ റാഞ്ചിയിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അർസാൻഡെയിൽ കാങ്കെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം. വീടിന്‍റെ മേൽക്കൂരയിൽ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടെ 11000 വോൾട്ടേജ് കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു അപകടം. പൂജ, ആരതി, വിനീത് എന്നീ മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഇവർ പതാക ഉയർത്തിയത് എന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.