'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട'; ഇന്ത്യയിലെ മതകേന്ദ്രങ്ങളെക്കുറിച്ചുള്ള പരാമർശം 'അസംബന്ധം', പാകിസ്ഥാന് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
text_fieldsരൺധീർ ജയ്‌സ്വാൾ
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം മതകേന്ദ്രങ്ങൾക്കുനേരെ ഭീഷണിയുണ്ടെന്ന പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവനയെ 'അസംബന്ധം' എന്ന് വിശേഷിപ്പിച്ച് ശക്തമായി തള്ളി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാൻ പ്രസിഡന്റിന്റെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സർദാരിയുടെ അഭിപ്രായങ്ങൾ തികച്ചും അനാവശ്യമാണെന്നും ഇന്ത്യ ഇതിനെ പൂർണ്ണമായും നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"മനുഷ്യാവകാശ റെക്കോഡ് പരിശോധിക്കണം" സ്വന്തം രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങളും ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റവും കണക്കിലെടുക്കുമ്പോൾ പാകിസ്ഥാൻ ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് അത്യന്തം അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ആഗോളതലത്തിൽ തന്നെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ പാകിസ്ഥാൻ നിരന്തരം വിമർശനങ്ങൾ നേരിടുന്ന രാജ്യമാണെന്നും, അവിടെ വിവിധ മതന്യൂനപക്ഷങ്ങൾ ആസൂത്രിതമായി വേട്ടയാടപ്പെടുകയാണെന്നും ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവർ ഇന്ത്യയെ ഉപദേശിക്കാൻ വരേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
പുതിയ പരാമർശങ്ങൾ പാകിസ്ഥാന്റെ ഇന്ത്യയോടുള്ള വിദ്വേഷത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും പ്രതിഫലനമാണെന്നും മന്ത്രാലയം ആരോപിച്ചു. പാകിസ്ഥാന്റെ ദേശീയതലത്തിലുള്ള വർഗീയ നയങ്ങളുടെയും വിദ്വേഷ പ്രചാരണങ്ങളുടെയും ഭാഗമായാണ് പ്രസിഡന്റിന്റെ പ്രസ്താവനയെ കാണേണ്ടതെന്നും, ഇതൊരു മനഃപൂർവമായ രാഷ്ട്രീയ ആക്രമണമാണെന്നും പ്രസ്താവനയിൽ പറയുന്നു.
വാരണാസിയിലെ ഗഞ്ച് ഷഹീദ് മസ്ജിദ് ഉൾപ്പെടെയുള്ള ചരിത്രപ്രസിദ്ധമായ മുസ്ലീം മതകേന്ദ്രങ്ങൾ തകർക്കാൻ ഭീഷണിയുണ്ടെന്നും, ഇത് ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പാകിസ്ഥാൻ പ്രസിഡന്റ് സർദാരി സമൂഹമാധ്യമമായ 'എക്സിൽ'കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇന്ത്യയുടെ മതേതരത്വത്തെയും പൈതൃക സംരക്ഷണത്തെയും ചോദ്യം ചെയ്യാൻ പാകിസ്ഥാന് യാതൊരു ധാർമ്മിക അവകാശവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് മറുപടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള പ്രസ്താവനകളും മറുപടികളും ബന്ധങ്ങളെ കൂടുതൽ വഷളാക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങൾ പാകിസ്ഥാൻ ഉന്നയിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ ആവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

