'നീറ്റ് തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, പരീക്ഷ പൂർണമായി റദ്ദാക്കൽ'; കേന്ദ്ര സർക്കാരിനെതിരെ എം.കെ. സ്റ്റാലിൻ
text_fieldsചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ദേശീയ തലത്തിൽ നടക്കുന്ന ഇത്തരം പരീക്ഷാ തട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കും ശാശ്വതമായ ഒരേയൊരു പരിഹാരം നീറ്റ് പരീക്ഷ പൂർണമായി ഒഴിവാക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
നീറ്റ് പരീക്ഷ വലിയ രീതിയിലുള്ള അഴിമതികൾക്കും ക്രമക്കേടുകൾക്കും വഴിതുറക്കുമെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയത് തമിഴ്‌നാടാണെന്ന് എം.കെ. സ്റ്റാലിൻ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെയും സാമൂഹിക നീതിയുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഡി.എം.കെ ആദ്യഘട്ടം മുതൽ തന്നെ നീറ്റിനെ ശക്തമായി എതിർത്തുപോന്നിട്ടുണ്ട്. ഡൽഹിയിൽ വിദ്യാർത്ഥികളും യുവജനങ്ങളും നടത്തുന്ന ശക്തമായ പ്രതിഷേധങ്ങൾ രാജ്യത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണെന്നും സാമൂഹിക നീതിക്കായി പോരാടിയ പാരമ്പര്യമുള്ള തമിഴ്‌നാടിന് ഇപ്പോൾ ഒരേയൊരു ആവശ്യമേയുള്ളൂ അത് നീറ്റ് പരീക്ഷ അവസാനിപ്പിക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നീറ്റ് ക്രമക്കേടുകൾക്കെതിരെ ചെന്നൈയിലും മധുരയിലും പ്രതിഷേധിച്ച സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടിയെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ സമരം ചെയ്യുന്ന യുവാക്കളെ വേട്ടയാടുന്ന ഭരണകൂട നിലപാട് അംഗീകരിക്കാനാകില്ലെന്നും അറസ്റ്റ് ചെയ്ത മുഴുവൻ പേരെയും ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

