മണ്ഡല പുനർനിർണയമില്ലാതെ സ്ത്രീ പ്രാതിനിധ്യം വേണം; രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ഡി.എം.കെ എം.പി
text_fieldsന്യൂഡൽഹി: വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ സ്ത്രീകൾക്ക് പാർലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യം ഉറപ്പാക്കുന്ന സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് ഡി.എം.കെ. മണ്ഡല പുനർനിർണയത്തിനോ പുതിയ സെൻസസിനോ കാത്തുനിൽക്കാതെ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയുടെ രാജ്യസഭാംഗം പി. വിൽസണാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്.
ലോക്‌സഭയിലെ നിലവിലുള്ള 543 സീറ്റുകളിൽ അടുത്ത തെരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് സംവരണം പ്രാബല്യത്തിൽ വരുത്തണമെന്ന് നിർദ്ദേശിക്കുന്നതാണ് ബിൽ. മണ്ഡലങ്ങളുടെ വർധനവോ പുനക്രമീകരണമോ ആവശ്യമില്ലാതെ വനിതാ സംവരണം സംസ്ഥാന നിയമസഭകളിലേക്കും ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതായി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. 2023ലെ നാരീ ശക്തി വന്ദൻ അധിനിയത്തിൽ 15 വർഷത്തെ സംവരണം എന്നതിൽനിന്ന് വ്യത്യസ്തമായി വനിത സംവരണം സ്ഥിരമായി ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് ബില്ലിൽ.
ബില്ലിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് നോട്ടീസ് സമർപ്പിക്കുകയും ചെയ്തു. ഡീലിമിറ്റേഷൻ അല്ലെങ്കിൽ സെൻസസ് പ്രക്രിയകളുമായി ബന്ധിപ്പിക്കാതെ വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഏപ്രിൽ 17ന് പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞിരുന്നു. അതിനാൽ ബിൽ പരിഗണിക്കാൻ കഴിഞ്ഞില്ല.
വനിത സംവരണ -മണ്ഡല പുനർനിർണയത്തിനായി 2026ലെ ഭരണഘടന ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാതിരുന്നതിനെ തുടർന്നാണ് ബിൽ പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

