കുട്ടികളുടെ മുന്നിൽ ഹെഡ്മാസ്റ്ററുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഡി.എം.കെ കൗൺസിലറുടെ ഭർത്താവ്
text_fieldsചെന്നൈ: തിരുപ്പൂരിൽ ഡി.എം.കെ കൗൺസിലറുടെ ഭർത്താവ് സ്കൂൾ ഹെഡ്മാസ്റ്ററെ ആക്രമിച്ചു. തിരുപ്പൂരിലെ അവിനാശിയിൽ കൈകാട്ടിപുതുർ പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്കൂളിന് സമീപം താമസിക്കുന്ന ഭാസ്കർ എന്നയാളുമായുള്ള പ്രശ്നമാണ് ഹെഡ്മാസ്റ്ററുടെ കോളറിനു പിടിക്കുന്നതിലേക്ക് വരെ എത്തിയത്.
ഭാസ്കർ നിരന്തരം മാലിന്യങ്ങളും ചപ്പുചവറുകളും സ്കൂൾ വളപ്പിലേക്ക് തട്ടാറുണ്ടെന്ന് അധികൃതർ പറയുന്നു. പലതവണ വിലക്കിയിട്ടും അനുസരിക്കാതെ അതുതന്നെ തുടരുകയാണ് ഇയാൾ. കഴിഞ്ഞ ദിവസം സ്കൂൾ വളപ്പിലെ വാഴത്തൈകൾക്ക് വെള്ളമൊഴിക്കാൻ എത്തിയ കുട്ടികളുടെ ദേഹത്തേക്ക് അഴുക്കുവെള്ളം ഒഴിക്കുകയും ആറ് കുട്ടികളെ സ്കൂൾ വളപ്പിലൂടെ ഓടിക്കുകയും ചെയ്തുവെന്ന് പരാതി ഉയർന്നു. ഇതേ തുടർന്ന് ഹെഡ്മാസ്റ്റർ സെന്താമരൈ കണ്ണൻ അവിനാശി പൊലീസിൽ പരാതി നൽകുകയും പൊലീസ് ഭാസ്കറിനെ വിളിച്ചു വരുത്തി ശാസിക്കുകയുമുണ്ടായി.
ഇതെ തുടർന്നാണ് ഭാസ്കറിന്റെ സുഹൃത്തും അവിനാശി മുൻസിപ്പാലിറ്റി കൗൺസിലർ രമണിയുടെ ഭർത്താവുമായ ദുരൈ സ്കൂളിലെത്തിയത്. അദ്ദേഹം ഭാസ്കറിനു വേണ്ടി അധ്യാപകരോടും രക്ഷിതാക്കളോടും തർക്കിച്ചു. കുട്ടികളുടെ മുന്നിൽ വെച്ച് അധ്യാപകരോട് മോശമായി പെരുമാറുകയും പ്രധാന അധ്യാപകനെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. രക്ഷിതാക്കൾ ഇദ്ദേഹത്തോട് സംഭവം മനസിലാക്കി പ്രതികരിക്കാൻ ആവശ്യപ്പെടുന്നുവെങ്കിലും അത് ചെവിക്കൊള്ളാതെ അധ്യാപകനെ മർദിക്കുകയായിരുന്നു. തുടർന്ന് ഈ സംഭവത്തിലും സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.