ആദ്യം 'മോദി, മോദി', ഒറ്റ ഡയലോഗിൽ പിന്നെ 'ഡികെ, ഡികെ'; വിധാൻ സൗധയിൽ ഉയർന്ന മോദി വിളികളെ നിമിഷനേരം കൊണ്ട് തന്റേതാക്കി മാറ്റി ഡികെ ശിവകുമാർ
text_fieldsബംഗളൂരു: കർണാടകയിലെ വിധാൻ സൗധയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ഉയർന്ന 'മോദി, മോദി' വിളികളെ തന്ത്രപരമായി നേരിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പ്രസംഗത്തിനിടെ സദസ്സിലെ ഒരു വിഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചപ്പോൾ, ഒട്ടും പതറാതെ അതിനെ നേരിട്ട മുഖ്യമന്ത്രി നിമിഷനേരം കൊണ്ടാണ് സാഹചര്യത്തെ തനിക്ക് അനുകൂലമാക്കി മാറ്റിയത്.
ഓഗസ്റ്റ് 15-ന് വിധാൻ സൗധയിൽ സംഘടിപ്പിച്ച 'ഫ്രീഡം ഹബ്ബ' പരിപാടിക്കിടെയാണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്. സദസ്സിൽ നിന്ന് ഉയർന്ന മുദ്രാവാക്യം വിളികൾ അവഗണിച്ചു പോകുന്നതിന് പകരം, ജനങ്ങളോട് നേരിട്ട് സംവദിക്കുകയാണ് അദ്ദേഹം ചെയ്തത്. "മോദി പോലും പറയുന്നത് ഡി.കെ എന്നാണ്" എന്ന് അദ്ദേഹം മൈക്കിലൂടെ വിളിച്ചുപറഞ്ഞതോടെ സദസ്സിൽ ചിരിപടർന്നു. ഇതോടെ അതുവരെ മോദി എന്ന് വിളിച്ചിരുന്ന ജനക്കൂട്ടം ആവേശത്തോടെ 'ഡി.കെ, ഡി.കെ' എന്ന് ഏറ്റുവിളിക്കാൻ തുടങ്ങി. "നോക്കൂ, ഇപ്പോൾ ഡി.കെ, ഡി.കെ വിളികൾ തുടങ്ങിയിരിക്കുന്നു" എന്ന് ജനങ്ങളുടെ പ്രതികരണത്തിന് അദ്ദേഹം മറുപടിയും നൽകി.
കർണാടകയുടെ ഹൃദയഭാഗത്ത് നടന്ന ഈ സ്വാതന്ത്ര്യദിനാഘോഷം നമ്മുടെ ചരിത്രത്തെയും ഭരണഘടനയെയും സംസ്കാരത്തെയും ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഗംഭീരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് എക്‌സിൽ കുറിച്ചു. നേതാക്കൾക്ക് അനുകൂലമായി സദസ്സിൽ നിന്ന് ഉയരുന്ന ഇത്തരം മുദ്രാവാക്യങ്ങളെ വളരെ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് അദ്ദേഹം മുമ്പും നേരിട്ടിട്ടുള്ളത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പങ്കെടുത്ത ഒരു പരിപാടിയിൽ 'ഡി.കെ, ഡി.കെ' വിളികൾ ഉയർന്നപ്പോഴും അദ്ദേഹം സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. ജനങ്ങൾ അവരുടെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മോദി, രാഹുൽ, സിദ്ധു, ഡികെ എന്നിങ്ങനെ വിളിക്കുന്നതെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രതികരണം.
ഇതിന് പുറമെ, ബെംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. കെ.പി.സി.സി അധ്യക്ഷൻ ബി.കെ ഹരിപ്രസാദ് ദേശീയപതാക ഉയർത്തിയ ചടങ്ങിൽ മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ, ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രഫഷനൽ വിദ്യാഭ്യാസത്തിനുള്ള അവസരം വിപുലീകരിക്കുന്നതിനായി 'വിദ്യാർഥി സഹായഹസ്ത' എന്ന പുതിയ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഗ്രാമീണ സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക്, പ്രഫഷനൽ കോഴ്സുകളിലെ പ്രവേശനത്തിനായി നിലവിലുള്ള 15 ശതമാനം ഗ്രാമീണ സംവരണത്തിനുള്ളിൽ 7.5 ശതമാനം പ്രത്യേക സംവരണം നൽകുന്നതാണ് ഈ പദ്ധതി. ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

