തെരുവിലിറങ്ങി മുന്നിൽനിന്ന് മമത
text_fieldsകൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപ്പട്ടികക്കുമെതിരെയുള്ള പ്രക്ഷോഭത്തെ റോഡിലിറങ്ങി മുന്നിൽനിന്ന് നയിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. റെഡ് റോഡിൽനിന്ന് രവീന്ദ്ര നാഥ് ടാഗോറിെൻറ വസതിയായ ജൊറസാങ്കോ താക്കൂർ ബാരി വരെ മഹാറാലി നയിച്ചാണ് മമത കരുത്ത് തെളിയിച്ചത്. ‘ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ബംഗാളിൽ പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വപ്പട്ടികയോ നടപ്പാക്കില്ല. എെൻറ സർക്കാറിനെ പിരിച്ചുവിട്ടാലും എന്നെ ജയിലിട്ടാലും ഈ കരിനിയമം നടപ്പാക്കില്ല. നിയമം പിൻവലിക്കുന്നതുവരെ ജനാധിപത്യ പ്രക്ഷോഭം തുടരും’ മമത പ്രഖ്യാപിച്ചു.
ബി.ജെ.പിക്കും ബംഗാളിലെ മുസ്ലിംകളുടെ സുഹൃത്തുക്കൾ എന്ന വ്യാജേന നുഴഞ്ഞുകയറുന്നവർക്കും എതിരെ രൂക്ഷ വിമർശനമായിരുന്നു മമതയുടെ പ്രസംഗത്തിലുടനീളം. ബംഗാളിൽ സംഘർഷമുണ്ടാക്കുന്നതിന് ബി.ജെ.പിയുടെ അച്ചാരം വാങ്ങി ചില വ്യക്തികൾ പ്രവർത്തിക്കുകയാണ്. ബംഗാളിലെ മുസ്ലിംകളുടെ സുഹൃത്തുക്കൾ എന്ന വ്യാജേന നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർ ബി.ജെ.പിയുെട അടുപ്പക്കാരാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു. ഡൽഹി ജാമിഅ മില്ലിയയിലെ പൊലീസ് നടപടിയെ അപലപിച്ച മമത, മറ്റുള്ളവരെ ക്രമസമാധാനത്തെ കുറിച്ച് പഠിപ്പിക്കുംമുമ്പ് ബി.ജെ.പി ഭരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അവസ്ഥയെക്കുറിച്ച് ബോധം വേണമെന്നും ഓർമിപ്പിച്ചു.
അതേസമയം, മഹാറാലി നടത്തിയ മമതക്കെതിരെ ഗവർണർ ജഗ്ദീപ് ധവൻകർ രംഗത്തെത്തി. ഭരണഘടന വിരുദ്ധവും പ്രകോപനപരവുമായ നടപടികളിൽനിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുകയും മൂന്ന് ദിവസമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സംസ്ഥാനത്ത് ക്രമസമാധാന പാലനം ഉറപ്പുവരുത്താൻ ശ്രമിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.