മഴയിൽ വലഞ്ഞ് വിദ്യാർഥികൾ; ടെന്‍റിനായി പൊലീസിനോട് അപേക്ഷിക്കുന്ന വിഡിയോ സർക്കാർ നീക്കം ചെയ്‌തെന്ന ആരോപണവുമായി അഭിജീത് ദിപ്കെ
text_fieldsചണ്ഡീഗഢ്: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പൊലീസിനോട് ടെന്റുകൾ അനുവദിക്കണമെന്ന് അപേക്ഷിക്കുന്ന വിഡിയോ സർക്കാർ നീക്കം ചെയ്തതായി ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. തന്റെ വിഡിയോ എന്തിനാണ് നീക്കം ചെയ്തതെന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തി. മഴയത്ത് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാൻ ടെന്റുകൾ അനുവദിക്കണമെന്ന് പൊലീസിനോട് അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് താൻ പങ്കുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ എന്താണ് പ്രകോപനകരമായതെന്നും അദ്ദേഹം ചോദിക്കുന്നു.
ഡൽഹിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴ വിദ്യാർത്ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നനഞ്ഞ വസ്ത്രങ്ങളും കിടക്കകളുമായി സമരപ്പന്തലിൽ കഴിയുന്ന വിദ്യാർഥികളുടെ ദയനീയാവസ്ഥ വിവരിക്കുന്ന വിഡിയോയിൽ, പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം മഴയേൽക്കാതെ തിളങ്ങി നിൽക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികൃതരിൽ നിന്ന് അനുമതി ലഭിക്കുന്നത് വരെ വിദ്യാർഥികൾ നനഞ്ഞ് മഴയിൽ കിടക്കണമോ എന്നും വിദ്യാർഥികൾ രോഗബാധിതരാകുന്നത് അംഗീകരിക്കാനാവുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് 20 ദിവസമായി ജന്തർ മന്തറിൽ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരമനുഷ്ഠിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായതായും റിപ്പോർട്ടുകളുണ്ട്. 11 ദിവസത്തെ ഉപവാസത്തിനിടെ അദ്ദേഹം ഏഴ് കിലോയിലധികം ഭാരം കുറഞ്ഞു. മറ്റൊരു സമരക്കാരനായ ഋഷികേശിനെയും ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

