'സി.ജെ.പി' മോഡലിൽ സോഷ്യൽ മീഡിയയിൽ പുതിയ തരംഗം; മോദിയുടെ പരാമർശത്തിന് പിന്നാലെ 'ദിമാഗി നക്‌സൽ പാർട്ടി' വരുന്നു
text_fieldsന്യൂഡൽഹി : 'കോക്രോച്ച് ജനതാ പാർട്ടി' (CJP) രൂപപ്പെട്ട അതേ മാതൃക പിന്തുടർന്ന് സോഷ്യൽ മീഡിയയിൽ പുതിയൊരു പാർട്ടി പേജ് കൂടി തരംഗമാകുന്നു. 'ദിമാഗി നക്‌സൽ പാർട്ടി' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഈ പേജ് ചുരുങ്ങിയ സമയം കൊണ്ടാണ് വലിയ പ്രചാരം നേടിയത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'ദിമാഗി നക്‌സൽ' എന്ന പ്രയോഗത്തിന് തൊട്ടുപിന്നാലെയാണ് സി.ജെ.പി മാതൃകയിലുള്ള ഈ പുതിയ 'പാർട്ടി'യുടെ വരവ്.
തുടങ്ങി ഒറ്റദിവസം കൊണ്ട് തന്നെ 50,000-ത്തിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കാൻ ഈ പേജിന് സാധിച്ചു. 'ഒരു ദിമാഗി ഇന്ത്യക്കാരൻ' എന്നാണ് ഇതിന്റെ സ്ഥാപക സ്ഥാനത്ത് നൽകിയിരിക്കുന്ന പേര്. 'ചിന്തിക്കുക, ഗവേഷണം ചെയ്യുക, പ്രതിരോധിക്കുക' എന്നതാണ് പേജിന്റെ മുഖ്യ മുദ്രാവാക്യം. ഈ നീക്കത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും, കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്ന പോസ്റ്റുകളാണ് പേജിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്.
ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന സന്ദേശത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വിവാദമായ 'ദിമാഗി നക്സൽ' പരാമർശം. രാജ്യത്ത് സായുധരായ നക്സലുകളെ അമർച്ച ചെയ്യാൻ സാധിച്ചെങ്കിലും തലച്ചോറിൽ നക്സലിസം കൊണ്ടുനടക്കുന്നവർ ഇപ്പോഴും തുടരുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സായുധ നക്സലിസം ഇല്ലാതായെങ്കിലും സമൂഹത്തിൽ അശാന്തിയും അക്രമവും വിതയ്ക്കാൻ ഇത്തരത്തിലുള്ള 'ദിമാഗി നക്സലുകൾ' ശ്രമിക്കുന്നുണ്ടെന്നും, അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു. അതേസമയം പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
നേരത്തെ, മേയ് 15-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമായിരുന്നു രാജ്യത്തെ യുവജന മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകിയ കോക്രോച്ച് ജനതാ പാർട്ടിക്ക് (CJP) വഴിയൊരുക്കിയത്. രാജ്യത്തെ ചെറുപ്പക്കാരെ പാറ്റകളോട് ഉപമിച്ച അദ്ദേഹത്തിന്റെ പ്രസ്താവന വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. യുവാക്കൾ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ആർ.ടി.ഐ (RTI) പ്രവർത്തകരുമായി മാറി നിലവിലുള്ള വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും, അവർ സമൂഹത്തിലെ പാറ്റകളെയും പരാന്നഭോജികളെയും പോലെയാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അഭിജീത് ദീപ്‌കെയുടെ നേതൃത്വത്തിൽ സി.ജെ.പി (CJP) ആരംഭിക്കുന്നതും അത് വലിയൊരു യുവജന പ്രസ്ഥാനമായി മാറുന്നതും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് വരെ വഴിതെളിച്ചത് സി.ജെ.പിയുടെ ശക്തമായ പ്രതിഷേധങ്ങളായിരുന്നു. ആ സി.ജെ.പി മാതൃക തന്നെയാണ് ഇപ്പോൾ 'ദിമാഗി നക്‌സൽ പാർട്ടി'യുടെ രൂപീകരണത്തിലും കാണാനാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

